സ്വർണ്ണക്കടത്ത് കേസ്: ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; ഇയാൾ കടത്തിയ സ്വർണ്ണം വാങ്ങിയെന്ന് സംശയം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

ഷംസുദ്ദീൻ വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം വാങ്ങിയതായി മൊഴിയുണ്ട്. കേസിൽ നേരത്തെ അറസ്റ്റിലായ സംജുവാങ്ങിയ സ്വർണ്ണം ഷംസുദ്ദീന് നൽകിയതായാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഷംസുദ്ദീനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നേരത്തെ ഇയാൾക്ക് കസ്റ്റംസ് സമൻസ് നൽകിയിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇയാൾ കസ്റ്റംസിന് മുന്നിൽ ഹാജരാവുകയായിരുന്നു. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. അതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.

അതേ സമയം കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയാണ് സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയുക.

Exit mobile version