ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളെന്ന് നടന്‍ മമ്മൂട്ടി; കേരളത്തിന് പരീക്ഷണങ്ങള്‍ക്ക് കാഠിന്യമേറുമ്പോഴും പ്രതീക്ഷയുടെ വിളക്കുകള്‍ അണയുന്നില്ലെന്ന് താരം, കുറിപ്പ്

കൊച്ചി; ഇടുക്കി രാജമലയിലെ ഉരുള്‍പൊട്ടലിലും കരിപ്പൂര്‍ വിമാനാപകടത്തിലും പടര്‍ന്ന് പിടിക്കുന്ന കൊവിഡ് എന്ന മഹാമാരിയിലും പെരുമഴയിലും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരെ അഭിനന്ദിച്ചും ആത്മവിശ്വാസം പകര്‍ന്നും നടന്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം നേര്‍ന്നത്.

പ്രളയ കാലത്ത് മനുഷ്യസ്‌നേഹത്തിന്റെ ഉജ്ജ്വല ദൃഷ്ടാന്തങ്ങള്‍ നമ്മള്‍ കണ്ടതാണെന്നും പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നും അദ്ദേഹം കുറിക്കുന്നു.

നമുക്ക് ഒട്ടും പരിചിതമല്ലാത്ത വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ ഇക്കാലത്ത് എന്നാല്‍ പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്. നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ക്കു കാഠിന്യമേറുന്നു.

പ്രളയം, മലയിടിച്ചില്‍, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തില്‍ നാമതു കണ്ടതാണ്. മനുഷ്യസ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങള്‍. ഏതാപത്തിലും ഞങ്ങള്‍ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം.

പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണ്. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ സ്‌നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോര്‍ത്തു നില്‍ക്കാം .നമുക്കൊരു മിച്ചു നില്‍ക്കാം .
സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയര്‍ന്നു നില്‍ക്കാം.

Exit mobile version