കരിപ്പൂര്‍ വിമാനാപകടത്തിലെ ഇരകള്‍ക്കുള്ള ചികിത്സാ സഹായം നിര്‍ത്താനൊരുങ്ങി എയര്‍ ഇന്ത്യ; പരിക്കേറ്റവര്‍ക്ക് കത്തയച്ചു, സ്വാഭാവിക നടപടി മാത്രമെന്ന് വിശദീകരണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഇരകള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നത് നിര്‍ത്താനൊരുങ്ങി എയര്‍ ഇന്ത്യ. പരിക്കേറ്റവരില്‍ 84 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സഹായം എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നത്. തികച്ചും സ്വാഭാവികമായ നടപടിയാണെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ചത്. സെപ്റ്റംബര്‍ 17ഓടെ ഇതുവരെ നല്‍കിവന്നിരുന്ന ചികിത്സാ സഹായം നിര്‍ത്തുകയാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കറ്റ അഷറഫിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്.

നഷ്ടപരിഹാരതുക സംബന്ധിച്ച് വിമാനകമ്പനിയുമായി അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ ചികിത്സാ സഹായം നിര്‍ത്തുന്നത് തനിക്ക് വലിയ ബാധ്യതയാകുമെന്ന് അഷറഫ് പറയുന്നു. കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ 165 പേരില്‍ 81 പേര്‍ക്ക് നഷ്ടപരിഹാര തുക കൈമാറുന്ന കാര്യത്തിലാണ് ഇതുവരെ അന്തിമ തീരുമാനമായത്. ബാക്കി 84 പേരുമായും വിമാനകമ്പനി ചര്‍ച്ച തുടരുകയാണ്.

ഇവരില്‍ പലരടെയും ചികിത്സയ്ക്ക് വലിയ തുകയാണ് മാസംതോറും ചിലവ്. നിലവില്‍ ജോലിപോലുമില്ലാത്ത ഇവരുടെ തുടര്‍ ചികിത്സ മുടങ്ങുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതേസമയം അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരതുക കണക്കാക്കി മാസങ്ങള്‍ക്ക് മുന്‌പേതന്നെ ഓഫര്‍ ലെറ്റര്‍ അയച്ചതാണെന്നും, ഓഫര്‍ സ്വീകരിക്കുന്നവര്‍ക്കെല്ലാം പൂര്‍ണ നഷ്ടപരിഹാര തുക ഉടന്‍ കൈമാറുമെന്നും വിമാനകമ്പനി അറിയിച്ചു.

Exit mobile version