ക്യാപ്റ്റന്‍ ദീപക് സാത്ത 30 വര്‍ഷത്തെ പരിചയസമ്പത്തുള്ള പൈലറ്റ്; വ്യോമസേനയില്‍ മാത്രം സേവനം അനുഷ്ഠിച്ചത് 12 വര്‍ഷം

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന വിമാനദുരന്തത്തില്‍ മരിച്ച പൈലറ്റ് ദീപക് സാത്തേയ്ക്ക് പരിചയസമ്പത്ത് 30 വര്‍ഷമാണ്. വ്യോമസേനയില്‍ മാത്രം അദ്ദേഹം 12 വര്‍ഷമാണ് സേവനമനുഷ്ഠിച്ചത്. ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തേ എയര്‍ ഇന്ത്യയില്‍ സേവനം ആരംഭിച്ചത്.

എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുന്‍പ് വ്യോമസേനയിലെ എക്സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റ് ആയിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും 1980ലാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്നും സ്വോര്‍ഡ് ഓഫ് ഹോണര്‍ ബഹുമതിയും അദ്ദേഹത്തിന് ലഭ്യമായിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്സപ്രസ് ബോയിങ് 737ന്റെ പൈലറ്റായി പ്രവേശിക്കുന്നതിന് മുന്‍പ് എയര്‍ ഇന്ത്യ എയര്‍ബസ് 310ന്റെ പൈലറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം മുംബൈയിലെ പോവൈയിലായിരുന്നു താമസം.

അതേസമയം, അപകടത്തിന് കാരണം കനത്ത മഴയെന്നാണ് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നെന്നതായാണ് വിവരം. 4.45ന് ദുബായിയില്‍ നിന്നും പുറപ്പെട്ട 1344 എയര്‍ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം 7.45 ഓടെയാണ് കരിപ്പൂരിലെത്തിയത്. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. വീണ്ടും ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തെന്നിമാറി താഴേയ്ക്ക് പതിച്ചു. ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇതാണ് അപകടത്തിന് ഇടായാക്കിയത്. വീഴ്ചയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകരുകയായിരുന്നു.

മുന്‍വാതിലിന്റെ അടുത്ത് വെച്ചാണ് വിമാനം രണ്ടായി പിളര്‍ന്നത്. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ 35 അടി താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കോക്ക്പിറ്റ് മുതല്‍ ആദ്യത്തെ വാതില്‍ വരെയുള്ള മുന്‍ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ബിസിനസ് ക്ലാസ്സിലെ യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റത്.

Exit mobile version