ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി; പ്രതിസന്ധിയില്‍ മലയാളികള്‍

അബുദാബി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യുഎഇ വീണ്ടും നീട്ടി. ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് ജൂലൈ ആറ് വരെയാണ് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചൊവ്വാഴ്ച അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല.

യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്നായിരുന്നു നേരത്തെ എമിറേറ്റ്‌സ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തുവിട്ട പുതിയ അറിയിപ്പിലാണ് ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞമാസം 25 നാണ് ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്.

യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വീസയുള്ളവര്‍ എന്നിവരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ യുഎഇയിലെത്തിയാല്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം. അവധിക്ക് നാട്ടിലേക്ക് മടങ്ങിയവരും വിസാകാലാവധി അവസാനിക്കാറായവരുമാണ് വിലക്ക് നീട്ടിയതോടെ പ്രതിസന്ധിയിലായത്. അതേസമയം, യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ തുടരും.

Exit mobile version