കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തി

ദുബായ്: കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വിമാനത്തില്‍ കോവിഡ് പോസിറ്റിവ് ആയ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ ആണ് എയര് ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് വിലക്കെര്‍പ്പെടുത്തിയത്. പതിനഞ്ചു ദിവസത്തേക്കാണ് വിലക്ക്.

വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു. ഒക്ടോബര്‍ രണ്ടുവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയില്‍ നിന്ന് പുറത്തേക്കോ സര്‍വ്വീസ് നടത്താന്‍ കഴിയില്ല.

കഴിഞ്ഞ മാസം കോവിഡ് രോഗിയെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിയില്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ എയര് ഇന്ത്യയ്ക്ക് നോട്ടീസ് നല്കി. എന്നാല്‍ ഈ മാസം നാലിന് ജയ്പുറില്‍ നിന്ന് മറ്റൊരു കോവിഡ് രോഗി കൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിയില്‍ എത്തി.

ഇതോടെയാണ് ദുബായ് അധികൃതര്‍ കര്‍ശന നടപടി എടുത്തത്. കോവിഡ് പോസിറ്റീവ് ആയ രണ്ട് വ്യക്തികളുടെ ചികിത്സാ ചിലവും സഹയാത്രികരുടെ ക്വറന്റീന്‍ ചിലവുകളും എയര്‍ ഇന്ത്യ എക്പ്രസ് ഏറ്റെടുക്കണമെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ നല്കിയ നോട്ടീസില്‍ പറയുന്നു.

Exit mobile version