ഇന്ദ്രജിത്തും പൃഥ്വിരാജും പൂജപ്പുരയിലെ ആര്‍എസ്എസ് ശാഖയില്‍ പോകാറുണ്ടായിരുന്നുവെന്ന് ജന്മഭൂമി, വാര്‍ത്തയോട് പ്രതികരിക്കാതെ താരസഹോദരന്മാര്‍

തൃശ്ശൂര്‍: നടന്‍ സുകുമാരന്‍ തന്റെ മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും ആര്‍എസ്എസ് ശാഖയില്‍ നിര്‍ബന്ധിച്ച് അയക്കുമായിരുന്നുവെന്ന വാദവുമായി സംഘപരിവാര്‍ മുഖപത്രം ജന്മഭൂമി. കോളേജ് അധ്യാപകനായിരിക്കെ സിനിമയില്‍ വന്ന് നായക പദവിയിലേക്കുയര്‍ന്ന സുകുമാരന്‍ ആര്‍എസ്എസ് ആയിരുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.

സിപിഐഎമ്മിലെയും കോണ്‍ഗ്രസിലെയും ചില നേതാക്കള്‍ പൂര്‍വകാലത്ത് ആര്‍എസ്എസുകാരായിരുന്നുവെന്ന് വാദിക്കുന്ന ലേഖന പരമ്പരയിലാണ് നടന്‍ സുകുമാരനും മക്കളായ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും സംഘപരിവാറുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ജന്മഭൂമി അവകാശപ്പെടുന്നത്.

”കോളേജ് അധ്യാപകനായിരിക്കെ സിനിമയില്‍ വന്ന് നായക പദവിയിലേക്കുയര്‍ന്ന സുകുമാരന്‍ ആര്‍എസ്എസ് ആയിരുന്നില്ല. പക്ഷേ പൂജപ്പുരയില്‍ വീടിനടുത്തുള്ള ആര്‍എസ്എസ് ശാഖയിലേക്ക് സുകുമാരന്‍ മക്കളെ ( ഇന്ദ്രജിത്ത്, പൃഥ്വിരാജ്) നിര്‍ബന്ധപൂര്‍വം പറഞ്ഞു വിട്ടിരുന്നത് സംഘത്തെ അടുത്തറിഞ്ഞതിനാലാണ്.

കെ കരുണാകരന്‍ നല്‍കിയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയിലിരിക്കുമ്പോഴും ആര്‍എസ്എസ് പരിശീലന ശിബിരം ഉദ്ഘാടനം ചെയ്യാന്‍ സുകുമാരന്‍ തയ്യാറായതും ആ അറിവു വെച്ചാണ്.” എന്ന് ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ജന്മഭൂമി വാര്‍ത്തയോട് പൃഥ്വിരാജും ഇന്ദ്രജിത്തും പ്രതികരിച്ചിട്ടില്ല.

ജാമിയ മില്ലിയ പൊലീസ് അതിക്രമത്തിലും, പൗരത്വബില്ലിലും സംഘപരിവാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പൃഥ്വിരാജ് സുകുമാരനെതിരെ ആര്‍എസ്എസ് അനുകൂല ഗ്രൂപ്പുകള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. മലബാര്‍ കലാപം പശ്ചാത്തലമായ വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും പൃഥ്വിരാജിനെ രൂക്ഷമായി ആക്രമിച്ച് രംഗത്ത് വന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ‘ആര്‍എസ്എസ് ശിബിരം ഉദ്ഘാടനത്തിന് സുകുമാരന്‍; ഇന്ദ്രജിത്തും പൃഥ്വിരാജും പൂജപ്പുര ശാഖയിലെ സ്വയം സേവകര്‍’ എന്ന തലക്കെട്ടില്‍ ജന്മഭൂമി വാര്‍ത്തയും എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പരാമര്‍ശവും.

Exit mobile version