വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ, ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.

ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 11 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.

കൂടാതെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ അടുത്തമാസം രണ്ടാം തിയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ കോട്ടയത്താണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 20 സെന്റീമീറ്റര്‍. വൈക്കത്ത് 19 സെന്റീമീറ്ററും ചേര്‍ത്തലയില്‍ 18 സെ.മീ മഴയും രേഖപ്പെടുത്തി.

Exit mobile version