ഡ്രൈവറുടെ അസ്വാഭാവിക മരണം; മുന്‍ എംഎല്‍എ വര്‍ക്കല കഹാറിനെ പോലീസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: മുന്‍ ഡ്രൈവറുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ക്കല എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വര്‍ക്കല കഹാറിനെ പോലീസ് ചോദ്യം ചെയ്തു. അസ്വഭാവിക മരണം കൊലപാതകമെന്ന് കഹാറിന്റെ ഭാര്യാ സഹോദരന്‍ വെളിപ്പെടുത്തിയതോടാണ് കേസില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിണറ്റില്‍ വീണ് ഡ്രൈവര്‍ സാജിദ് മരണപ്പെട്ട സംഭവത്തിലാണ് തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് കഹാറിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നോതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രണ്ടര മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലില്‍ ഭാര്യ സഹോദരനായ മൂസയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ചു.

താനും ഭാര്യ സഹോദരനായ മൂസയും തമ്മില്‍ ഇപ്പോള്‍ സ്വര ചേര്‍ച്ചയില്‍ അല്ലെന്നും, മദ്യപിച്ചതിന്റെ പുറത്ത് നടത്തിയ വെളിപ്പെടുത്തലാണെന്നുമായിരുന്നു കഹാറിന്റെ വാദം. മൊഴി രേഖപ്പെടുത്തിയ ശേഷം രാത്രി 9 മണിയോടെ കഹാറിനെ വിട്ടയച്ചു.

2011 നാണ് കഹാറിന്റെ സന്തത സഹാചാരിയും ഡ്രൈവറുമായ സാജിദ് എംഎല്‍എ ഓഫീസിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്യമായ അന്വേഷണങ്ങള്‍ ഒന്നും ഇല്ലാതെ അന്ന് പോലീസ് കേസ് എഴുതി തളളുകയായിരുന്നു.

എന്നാല്‍ ഒരാഴ്ച്ച മുന്‍പ് കഹാറിന്റെ ഭാര്യ സഹോദരനായ മൂസ കേരളാ കോണ്‍ഗ്രസ് നേതാവായ എഎച്ച് ഹാഫീസിനോട് അബദ്ധത്തില്‍ അന്ന് നടന്നത് കൊലപാതകമാണെന്ന് വെളിപ്പെടുത്തിയതോടെയാണ് പോലീസ് പുനരന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മരണപ്പെട്ട സാജിദിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കഹാറിനെ പോലീസ് ചോദ്യം ചെയ്തത്

Exit mobile version