പാലത്തായി കേസിൽ ചെയ്തത് വഷളത്തരം; ഈ നടപടി പൊറുക്കാവുന്ന ഒന്നല്ല: കെമാൽ പാഷ

കണ്ണൂർ: പാലത്തായി കേസിൽ ബിജെപി നേതാവായ പ്രതിക്ക് ജാമ്യം ലഭിച്ചസംഭവത്തിൽ രൂക്ഷപ്രതികരണവുമായി ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ. പാലത്തായി പീഡന ബാലക്കേസിൽ അധ്യാപകൻ കൂടിയായ പ്രതി പത്മരാജന് എതിരെ പോക്‌സോ ചുമത്താത്തതും കുറ്റപത്രം കൃത്യമായി സമർപ്പിക്കാത്തതും വലിയ വിവാദമുണ്ടാക്കിയ സാഹചര്യത്തിലാണ് ജസ്റ്റിസിന്റെ പ്രതികരണം. കുറ്റപത്രം സമർപ്പിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഇതിലുൾപ്പെടുത്തിയതാകട്ടെ ദുർബലമായ വകുപ്പുകളും.

പോക്‌സോ കേസിൽ കുറ്റപത്രത്തിൽ പോക്‌സോ ചുമത്താൻ സിആർപിസി 164 പ്രകാരം കുട്ടി മജിസ്‌ട്രേറ്റിനു നൽകിയ മൊഴിയും പീഡനം നടന്നിട്ടുണ്ടെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും മാത്രം മതിയെന്ന് ജസ്റ്റിസ് കെമാൽ പാഷ പറയുന്നു. ഇക്കാര്യം ന്യൂസ്ടാഗ് ലൈവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിനിടെ, പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ശ്രീജിത്ത് പറയുന്ന ശബ്ദ രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കേസിലെ പ്രതി പത്മരാജനെതിരെ പോക്‌സോ ചുമത്താനാവശ്യമായ തെളിവുകൾ പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.

എന്നാൽ ഐജി ശ്രീജിത്തിന്റെ ഈ നടപടി ഒരു കാരണവശാലും പൊറുക്കാവുന്ന ഒന്നല്ലെന്ന് ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ഒരിക്കലും ജനങ്ങളുമായി ഇത്തരം കാര്യങ്ങൾ പറയാൻ പാടില്ല. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നത് അവരുടെ മേലധികാരികൾക്കും കോടതികൾക്കും മാത്രമാണ്. അല്ലാതെ പൊതുജനങ്ങളോട്, അവരെത്ര ഉന്നതരാണെങ്കിലും അറിയിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും ജസ്റ്റിസ് കെമാൽ പാഷ ചൂണ്ടിക്കാട്ടി.

പോക്‌സോ വകുപ്പ് ചുമത്താതെ കുറ്റപത്രം സമർപ്പിച്ചത് വളരെ വലിയ വിവരക്കേടാണ്. അങ്ങനെ ചെയ്യാൻ പാടില്ല. ഭാഗികമെന്നോ അന്തിമമെന്നോ ഒക്കെയുള്ള കുറ്റപത്രമൊന്നുമില്ല. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കോടതി നിർബന്ധമായും ജാമ്യം നൽകും. അപ്പോൾ തട്ടിക്കൂട്ടി ഭാഗിക കുറ്റപത്രം സമർപ്പിച്ചതും പോക്‌സോ ഒഴിവാക്കിയതും പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ മനഃപൂർവമായ കളിയായിരുന്നു. കുറ്റപത്രത്തിൽ പോക്‌സോ ചുമത്താൻ സിആർപിസി 164 പ്രകാരം മജിസ്‌ട്രേറ്റിനു നൽകിയ മൊഴി മാത്രം മതി. ഒപ്പം കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും മതി. മറ്റൊന്നും വേണ്ട. അപ്പോൾ കേസിൽ ക്രൈംബ്രാഞ്ച് ഇതുവരെ ചെയ്തത് വലിയ വഷളത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version