30 ഹിന്ദുക്കളുള്ള വാര്‍ഡില്‍ ബിജെപിക്ക് 12 വോട്ട് കിട്ടിയത് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക് മനസാക്ഷിയുണ്ടോ? ശ്രീധരന്‍ പിള്ള

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയെന്നും ശ്രീധരന്‍ പിള്ള.

പത്തനംതിട്ട: ശബരിമലയില്‍ രാഷ്രീയം കലര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമല ഉള്‍പ്പെടുന്ന നാലുജില്ലകളിലും തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയെന്നും ശ്രീധരന്‍ പിള്ള സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാര സമരവേദിയില്‍ പറഞ്ഞു. ബിജെപിയുടെ ഗ്രാഫ് മുകളിലേക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താണ് ശ്രീധരന്‍ പിള്ള ശബരിമല സമരത്തിന്റെ നേട്ടം വ്യക്തമാക്കിയത്. 30 ഹിന്ദുക്കള്‍ മാത്രമുള്ള വാര്‍ഡില്‍ ബിജെപിക്ക് 12 വോട്ട് കിട്ടിയത് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക് മനസാക്ഷിയുണ്ടോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.

മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവച്ച ചരിത്രം ബിജെപിക്കില്ല. ശബരിമല കര്‍മ്മസമിതി എവിടെ സമരം നടത്തിയാലും പിന്തുണയ്ക്കും. സമരം നിര്‍ത്തിവച്ചു എന്ന് ഏതെങ്കിലും ബിജെപിക്കാരന്‍ സൂചന നല്‍കിയെന്നെങ്കിലും തെളിയിച്ചാല്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമല പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എഎന്‍ രാധാകൃഷ്ണന്റെ നിരാഹാരസമരം ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ പറഞ്ഞു.

Exit mobile version