തലസ്ഥാനത്ത് പിടിമുറുക്കി കൊവിഡ്; രണ്ട് വനിതാ പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പിടിമുറുക്കി കൊവിഡ് 19. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് വനിതാ പോലീസുകാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം ശക്തമായ മുന്‍കരുതലുകള്‍ എടുത്തിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പോലീസിന് മാത്രം ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ഭക്ഷണം ഉള്‍പ്പെടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കടകംപള്ളി കണ്ടെയിന്മെന്റ് സോണാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു പുറമെ കുന്നത്തുകാല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണാക്കി. അഴൂര്‍, കുളത്തൂര്‍, ചിറയിന്‍കീഴ്, ചെങ്കല്‍, കാരോട്, പൂവാര്‍, പെരുങ്കടവിള, പൂവച്ചല്‍ പഞ്ചായത്തുകളില്‍ പെട്ട കൂടുതല്‍ വാര്‍ഡുകളും പുതിയ കണ്ടെയിന്മെന്റ് സോണുകളാണ്.

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് 339 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 301 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സര്‍ജറി യൂണിറ്റിലെ മുപ്പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സര്‍ജറി വാര്‍ഡും അടച്ചിരിക്കുകയാണ്.

Exit mobile version