കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ല, സമ്പര്‍ക്കത്തിലേര്‍പ്പെട്ടത് നിരവധി പേര്‍, ആശങ്ക

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കല്ലായി സ്വദേശിയായ ചുമട്ട് തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുമായി ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്റെ പരിശോധനാഫലം പോസിറ്റീവായതോടെ ആരോഗ്യ വകുപ്പ് കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്. പാളയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു.

അതേസമയം ഇയാള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇദ്ദേഹവുമായി നിരവധിയാളുകള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മാര്‍ക്കറ്റിലെ മുഴുവന്‍ ആളുകളുടെയും പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇതുവരെ 33 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും നാദാപുരം അരീക്കരകുന്നിലെ ബിഎസ്എഫ് ക്യാമ്പിലെത്തിയ ജവാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അത്യാവശ്യ കാര്യത്തിനല്ലാതെ ആരും തന്നെ വീടിന് പുറത്തിറങ്ങരുതെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

Exit mobile version