കൃഷി സ്ഥലത്തു നിന്നും മുത്തച്ഛൻ തിരിച്ചയച്ച നാലുവയസുകാരൻ കുളത്തിൽ വീണു മരിച്ചു; കണ്ണീടക്കാനാകാതെ ഒരു നാട്

ഏറ്റുമാനൂർ: ആരോടും പറയാതെ കൃഷിയിടത്തിലെത്തിയതിനെ തുടർന്ന് തിരിച്ച് വീട്ടിലേക്ക് അയച്ച നാലുവയസുകാരൻ പായൽ നിറഞ്ഞ കുളത്തിൽ വീണു മരിച്ചു. ഓണംതുരുത്ത് കളമ്പുകാട്ട് ഷിബുവിന്റെയും അനീഷയുടെയും മകൻ ഡാനിയേൽ ആണു മരിച്ചത്. വെള്ളയാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. വീട്ടിൽ നിന്നു കുറച്ചകലെയുള്ള പറമ്പിൽ കപ്പ നടുന്നതിനു ഷിബുവിന്റെ പിതാവ് ഫിലിപ്പ് പോയപ്പോൾ കുഞ്ഞ് പറയാതെ പിന്നാലെ ചെന്നതാണ് അപകടത്തിൽ കലാശിച്ചത്.

കപ്പതോട്ടത്തിൽ എത്തിയപ്പോൾ പിന്നിൽ കുഞ്ഞിനെ കണ്ട ഫിലിപ്പ് തിരിച്ചു വീട്ടിൽ പോകാൻ പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. കുട്ടി തിരിച്ചുപോകുകയും ചെയ്തു. ഇതിനുശേഷം കുട്ടിയെ വീട്ടിൽ കാണാതെ വന്നപ്പോൾ ഫിലിപ്പിന്റെ ഭാര്യ ഏലമ്മ തിരക്കി പറമ്പിൽ കൃഷിപ്പണി നടക്കുന്നിടത്ത് എത്തിയതോടെയാണ് കുഞ്ഞിനെ അന്വേഷിക്കാൻ ആരംഭിച്ചത്. വീട്ടുകാരും നാട്ടുകാരും ചേർന്നു തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പറമ്പിലെ നടപ്പാതയോടു ചേർന്നുള്ള പായൽ നിറഞ്ഞ കുളത്തിൽ വീണ് മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു കുട്ടി. ഏറ്റുമാനൂർ പോലീസ് എത്തി നടത്തിയ തിച്ചിലിൽ കുട്ടിയെ പുറത്തെടുത്തു. ഉടനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൃഷി ആവശ്യത്തിനു വേണ്ടി കുത്തിയ കുളത്തിൽ ആറടി താഴ്ചയിൽ വെള്ളമുണ്ട്.

ഏറ്റുമാനൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ഡാനിയേലിന്റെ അമ്മ അനീഷ ജോലിക്കു പോയതായിരുന്നു. ഡാനിയേലിന്റെ സഹോദരങ്ങളായ ഡിയോണും ഡെൽവിനും ബന്ധുവീടുകളിലായിരുന്നു. ഡാനിയേലിന്റെ പിതാവ് ഷിബു കുവൈറ്റിലാണ്. ഒരു വർഷം മുൻപ് നാട്ടിൽ വന്നു പോയ ഷിബു മാർച്ചിൽ വരാനിരിക്കെയാണു ലോക്ഡൗൺ ആയത്. സംസ്‌കാരം ഇന്ന് 3ന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.

ചിത്രം കടപ്പാട്: മനോരമ

Exit mobile version