സംസ്ഥാനത്ത് എച്ച്‌വണ്‍എന്‍വണ്‍ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഇന്നലെ രണ്ട് എച്ച്‌വണ്‍എന്‍വണ്‍ മരണങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്‌വണ്‍എന്‍വണ്‍ പനി വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞമാസം മാത്രം ഇരുപത്തിനാല് പേര്‍ എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എച്ച്‌വണ്‍എന്‍വണ്‍ പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടു.

ഇന്നലെ രണ്ട് എച്ച്‌വണ്‍എന്‍വണ്‍ മരണങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ സ്ഥിരീകരിച്ചത്. ഈ വര്‍ഷം എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച് നാല്‍പതിലധികം മരണമുണ്ടായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സ്വകാര്യ ആശുപത്രിയിലെ പനി മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇതിലും കൂടും. ഓഗസ്റ്റ് മാസം മുതലാണ് എച്ച്‌വണ്‍എന്‍വണ്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. എച്ച്‌വണ്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. രോഗിയില്‍ നിന്ന് വായുവിലൂടെയാണ് രോഗം പടരുന്നത്. പ്രായമായവരും ഗര്‍ഭിണികളും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version