കൊവിഡ് രോഗി താമസിച്ച വീടും പരിസരവും അണുവിമുക്തമാക്കാൻ ഭയന്ന് നാട്ടുകാർ; ഒടുവിൽ ദൗത്യം ഏറ്റെടുത്ത് ധൈര്യം നൽകി പഞ്ചായത്ത് പ്രസിഡന്റും സിഡിഎസ് ചെയർപേഴ്‌സണും

ഹരിപ്പാട്: കൊവിഡ് രോഗി ക്വാറന്റൈനിൽ കഴിഞ്ഞ വീടും പരിസരവും അണുവിമുക്തമാക്കാൻ നാട്ടുകാരും മറ്റുള്ളവരും ഭയന്ന് പിന്മാറിയപ്പോൾ ധൈര്യം പകർന്ന് മാതൃകയായി ഈ പഞ്ചായത്ത് പ്രസിഡന്റ്. കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് കുമാറാണ് അണുവിമുക്തമാക്കുന്ന ജോലി ഏറ്റെടുത്ത് വ്യസ്തനായത്.

കൊവിഡ് രോഗി താമസിച്ചിരുന്ന വീടും പരിസരവും അണുവിമുക്തമാക്കുന്നതിന് ആരും തയ്യാറാകാതിരുന്ന സാഹചര്യത്തിൽ സുരക്ഷാ വസ്ത്രം (പിപിഇ കിറ്റ്) അണിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും സിഡിഎസ് ചെയർപേഴ്‌സൺ രാധാ ബാബുവും എത്തിയത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി.

കഴിഞ്ഞ 13ന് കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ കുമാരപുരം സ്വദേശികളായ സുഹൃത്തുക്കൾ ആംബുലൻസിൽ പതിനാലാം വാർഡിൽ എത്തുകയും ഒരു വീട്ടിൽ താമസിക്കുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധയിൽ 23കാരനായ യുവാവിന് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതിന് ശേഷം പ്രദേശമാകെ ഭീതിയിലായ സാഹചര്യത്തിലാണ് സുരേഷ് കുമാറും രാധാ ബാബുവും ചേർന്ന് രോഗി താമസിച്ചിരുന്ന വീടും പരിസരത്തെ വീടുകളും റോഡുകളും സമീപ പ്രദേശങ്ങളും അണുവിമുക്തമാക്കിയത്.

Exit mobile version