മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് ശരണം വിളിയുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍; ശരണം വിളി ഒരുപാട് കേട്ടിട്ടുണ്ട്; ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് തിരിച്ചടിച്ച് പിണറായി

പോലീസ് തടഞ്ഞെങ്കിലും ശരണം വിളിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.

ചെങ്ങന്നൂര്‍: ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിമാരെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പോലീസ് തടഞ്ഞു.

ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ വെച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ പ്രളയ ബാധിതര്‍ക്കായുള്ള കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജിലേക്ക് ബിജെപി മാര്‍ച്ച് നടത്തുകയും ചെയ്തു. പോലീസ് തടഞ്ഞെങ്കിലും ശരണം വിളിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രി സംസാരിക്കുന്ന വേദിയ്ക്ക് പുറത്ത് യുവമോര്‍ച്ചക്കാര്‍ പ്രതിഷേധിച്ചത്.

ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജില്‍ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരം തുടങ്ങിയപ്പോള്‍ കോളേജിന്റെ മതില്‍കെട്ടിന് പുറത്ത് ഒരു കൂട്ടം ബിജെപിക്കാര്‍ ശരണം വിളിച്ചായിരുന്നു പ്രതിഷേധവുമായി എത്തിയത്.

എന്നാല്‍ ശരണം വിളി താന്‍ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പ്രസംഗം തുടങ്ങുകയായിരുന്നു. പ്രതിഷേധക്കാരായ സ്ത്രീകളടക്കമുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി വേദിയില്‍ നിന്ന് എഴുന്നേറ്റ് സംസാരം തുടങ്ങിയ ഉടനെയായിരുന്നു സ്വാമി ശരണം അയ്യപ്പശരണം എന്ന് മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും ബിജെപിക്കാരും പ്രതിഷേധിച്ചത്.

Exit mobile version