നേരില്‍ കണ്ടിട്ടില്ല.. പക്ഷെ ടീച്ചറുടെ സാനിധ്യം ഇംഗ്ലണ്ടിലെ എന്റെ വീട്ടില്‍ പോലും ഉണ്ട്..! സൗഹൃദത്തിലെ തിന്മയെ തിരിച്ചറിയാന്‍ വൈകി, അതാണ് ഈ പ്രതിസന്ധിക്ക് കാരണം; തളരരുത്, കാത്തിരിക്കുന്നു തീ പാറുന്ന വാക്കുകള്‍ക്കായി; ദീപാ നിശാന്തിന് പിന്തുണ പ്രഖ്യാപിച്ച് സിന്ദു ജോയിയുടെ കുറിപ്പ്

തൃശ്ശൂര്‍: നേരില്‍ ഒന്ന് കണ്ടിട്ട് പോലുമില്ലാ.. എങ്കിലും ടീച്ചറുടെ സാനിധ്യം ഇംഗ്ലണ്ടിലെ എന്റെ വീട്ടില്‍ പോലും ഉണ്ട്. കവിതമോഷണ വിവാദത്തിന് ഇരയായ എഴുത്തുകാരി ദീപാ നിശാന്തിന് പിന്തുണ പ്രഖ്യാപിച്ച് സിന്ദു ജോയ് സാന്റിമോന്റെ കുറിപ്പ്. തന്റെ തെറ്റിന് മാപ്പു ചോദിച്ചിട്ടും പിന്നേയും ടീച്ചറെ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുന്നത് ശരിയല്ലെന്നാണ് സിന്ദു ജോയ് പറയുന്നത്.

ഒരു വര്‍ഷം മുമ്പ് പ്രവാസിയായി ചേക്കേറുന്നതിനായി പെട്ടി ഒരുക്കുമ്പോള്‍ വായന തുടങ്ങിയ കാലം മുതല്‍ മനസ്സില്‍ പ്രതിഷ്ഠിച്ച മാധവികുട്ടിയുടേത് ഉള്‍പ്പെടെ അഞ്ചോ ആറോ മലയാള പുസ്തകങ്ങള്‍ മാത്രമാണ് കൊണ്ട് പോരാന്‍ കഴിഞ്ഞത്. അതിലൊന്ന് ടീച്ചറുടെ ‘നനഞ്ഞു തീര്‍ത്ത മഴകള്‍’ ആയിരുന്നു. ഫേസ്ബുക്കില്‍ ടീച്ചറുടെ എഴുത്തുകള്‍ കണ്ട് തോന്നിയ കൗതുകം ആരാധനയായി മാറിയപ്പോള്‍ പതിവുകള്‍ തെറ്റിച്ചു ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. തുടര്‍ന്ന് ഇന്‍ബോക്‌സിലൂടെ ഉള്ള ഒരു ചാറ്റ് കൂടി ആയപ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു, നിലപാടുകളോട് വൈകാരികമായി അടുപ്പം തോന്നി എന്നാണ് സിന്ദു വൈകാരികമായി പറയുന്നത്.

പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയപ്പോള്‍ ചുറ്റുമുള്ള സൗഹൃദങ്ങളുടെ ചതിക്കുഴികള്‍ ടീച്ചര്‍ കണ്ടില്ല, അതാണ് ഈ പ്രതിസന്ധിയ്ക്ക് കാരണമെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഇന്ന് ടീച്ചര്‍ തനിച്ചല്ല, പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പമുണ്ട് എന്ന് പരസ്യമായി പറയാന്‍ തനിക്ക മടിയില്ലെന്നും ടീച്ചറുടെ തീപാറുന്ന വാക്കുകള്‍ക്കായി കാത്തിരിക്കുന്നെന്നും സിന്ദു കുറിച്ചു…

സിന്ദു ജോയ് സാന്റിമോന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം…

പ്രിയപ്പെട്ട ദീപ ടീച്ചർക്ക് ,
ഒന്ന് കണ്ടിട്ട് പോലുമില്ലാത്ത ടീച്ചറുടെ സാനിധ്യം ഇംഗ്ലണ്ടിലെ എന്റെ വീട്ടിൽ പോലും ഉണ്ട്.ഒരു വർഷം മുൻപ് പ്രവാസിയായി ചേക്കേറുന്നതിനായി പെട്ടി ഒരുക്കുമ്പോൾ വായന തുടങ്ങിയ കാലം മുതൽ മനസ്സിൽ പ്രതിഷ്ഠിച്ച മാധവികുട്ടിയുടേത് ഉൾപ്പെടെ അഞ്ചോ ആറോ മലയാള പുസ്‌തകങ്ങൾ മാത്രമാണ് കൊണ്ട് പോരാൻ കഴിഞ്ഞത്. അതിലൊന്ന് നിങ്ങളുടെ “നനഞ്ഞു തീർത്ത മഴകൾ” ആണ്.ഫേസ്ബുക്കിൽ ടീച്ചറുടെ എഴുത്തുകൾ കണ്ട് തോന്നിയ കൗതുകം ആരാധനയായി മാറിയപ്പോൾ പതിവുകൾ തെറ്റിച്ചു ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.തുടർന്ന് ഇൻബോക്സിലൂടെ ഉള്ള ഒരു ചാറ്റ് കൂടി ആയപ്പോൾ കൂടുതൽ ഇഷ്ടപ്പെട്ടു,നിലപാടുകളോട് വൈകാരികമായി അടുപ്പം തോന്നി.അതേ ആൾ ഇന്ന് മോഷണത്തിനിടെ പേരിൽ പ്രതിക്കൂട്ടിൽ നില്കുന്നു എന്ന്‌ പറയുമ്പോൾ അവിശ്വസനീയമായി തോന്നുന്നു. നിങ്ങളുടെ നിലപാടുകളോട് വിയോജിപ്പ് ഉള്ളവർ ഈ അവസരം മുതലാക്കുന്നുമുണ്ട് .തനിക്കു തെറ്റ് സംഭവിച്ചു എന്നും മാപ്പു ചോദിക്കുന്നു എന്നും ഒരാൾ പരസ്യമായി പറഞ്ഞാൽ പിന്നെ ആ വിഷയത്തിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തുന്നതിൽ എന്ത് അർഥം ആണ് ഉള്ളത്? പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ചുറ്റുപാടും ഉള്ള സൗഹൃദവലയം നല്ലതോ ചീത്തയോ എന്ന്‌ തിരിച്ചറിയാൻ കഴിയാതെ പോയതാണ് ടീച്ചർ നിങ്ങൾക്ക് പറ്റിയ തെറ്റ്,അത് കൊണ്ട് ഉണ്ടായ നഷ്ടങ്ങൾ നിങ്ങൾക്ക് മാത്രമാണ്.ഒരു കവിത അച്ചടിച്ച് വരിക എന്ന ഒരു കൗതുകം ടീച്ചറെ ഇന്ന് വല്ലാത്ത ഒരു പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നു.പക്ഷെ ഈ പ്രതിസന്ധിയെ മറികടക്കണം. ടീച്ചറുടെ വരികൾ യുവജനങ്ങൾക്ക്‌ ഉൾപ്പെടെ ഒരു പാട് പേർക്ക് പ്രചോദനം ആയിട്ടുണ്ട്.തളരരുത് എഴുത്തു തുടരണം.നിങ്ങൾ കുന്നോളം ചെയ്ത നന്മകൾ കുന്നികുരുവോളം പോന്ന ഒരു തെറ്റിന്റെ പേരിൽ തള്ളിക്കളയുന്നവരോട് സഹതാപം മാത്രം.ടീച്ചറുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ട് എന്ന്‌ പരസ്യമായി പറയ്യാൻ ഒരു മടിയും ഇല്ല.നിങ്ങളെ ഞാൻ സ്നേഹിക്കുന്നു നിങ്ങളുടെ തീപാറുന്ന വാക്കുകൾക്കായി കാത്തിരിക്കുന്നു.

Exit mobile version