തൊട്ടടുത്ത് സർക്കാർ ആശുപത്രി ഉണ്ടായിട്ടും പാമ്പ് കടിയേറ്റ യുവതിയെ എത്തിച്ചത് ഹോമിയോ കേന്ദ്രത്തിൽ; ചികിത്സ നൽകാതെ മരണത്തിലേക്ക് തള്ളിവിട്ട് ഡോക്ടറും; ദാരുണ സംഭവം ഇടുക്കിയിൽ

രാജാക്കാട്: പാമ്പുകടിയേറ്റ യുവതിക്ക് കൃത്യമായ ചികിത്സ നൽകാൻ തയ്യാറാകാതെ മരണത്തിലേക്ക് തള്ളിവിട്ട് ഹോമിയോ ഡോക്ടർ. യുവതി മരിച്ച സംഭവത്തിൽ രാജകുമാരിയിലെ സ്വകാര്യ ഹോമിയോ വിഷചികിത്സാ കേന്ദ്രത്തിലെ ഡോക്ടർക്ക് പിഴവുപറ്റിയതായാണ് ബന്ധുക്കൾ പരാതി ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് വീടിനുസമീപമുള്ള പുല്ല് പറിച്ചുനീക്കുന്നതിനിടയിൽ അനുവിന് പാമ്പുകടിയേറ്റത്.

ഉടൻതന്നെ രാജകുമാരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോമിയോ വിഷ ചികിത്സാ കേന്ദ്രത്തിൽ അനുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് എത്തിച്ചു. എന്നാൽ, തുടക്കം മുതൽ രോഗിയോട് നിസംഗഭാവം പുലർത്തിയ ഡോക്ടർ, വിവരമറിഞ്ഞിട്ടും ഡിസ്‌പെൻസറിയുടെ സമീപത്തുതന്നെ താമസിക്കുന്ന വീട്ടിൽ നിന്ന് ക്ലിനികിലേക്ക് എത്താൻ 20 മിനിറ്റോളം താമസിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. മരുന്നുപുരട്ടിയതിനുശേഷം അനുവിനോട് വീട്ടിൽ പോയി വിശ്രമിക്കാനും ഒരു മണിക്കൂറിന് ശേഷം പാമ്പുകടിയേറ്റ ഭാഗത്തെ കെട്ട് അഴിച്ചുമാറ്റാനുമാണ് ഡോക്ടർ നിർദേശിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

അതേസമയം, വിദഗ്ധ ചികിത്സയ്ക്കായി മറ്റെവിടെയെങ്കിലും കൊണ്ടുപോകണമോ എന്ന് ബന്ധുക്കൾ ആവർത്തിച്ച് ചോദിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നും ഇപ്പോൾ കാണിക്കുന്ന അസ്വസ്ഥത ഉടൻ മാറും എന്നുമായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ബന്ധുക്കൾ പറയുന്നു. പാമ്പുകടിയേറ്റ ഭാഗം കൂടുതൽ പരിശോധിക്കാനോ രോഗിയെ നിരീക്ഷിക്കാനോ ഡോക്ടർ തയാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അവിടെനിന്ന് വീട്ടിലെത്തിയ അനുവിന്റെ നില കൂടുതൽ വഷളാവുകയും ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

എന്നാൽ, ആശുപത്രിയിൽ എത്തുന്നതിനു മുമ്പെ യുവതി മരിച്ചു. പാമ്പുകടിയേറ്റാൽ യഥാസമയത്ത് ആന്റിവെനം നൽകുന്നതിനുള്ള സൗകര്യം അടിമാലി താലൂക്ക് ആശുപത്രിയിൽ ഉണ്ട്. എന്നാൽ, അനുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാത്തതുകൊണ്ടാണ് അനു മരണപ്പെട്ടത് എന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

Exit mobile version