പതിവ് പത്രസമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി; പ്രധാന തീരുമാനങ്ങൾ ഉണ്ടായാൽ മാത്രം പത്രസമ്മേളനം

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ കാലത്ത് നടത്തിയിരുന്ന പതിവ് പത്രസമ്മേളനം ഒഴിവാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡിനെത്തുടർന്ന് രണ്ടരമാസത്തിലേറെയായി നടത്തിയിരുന്ന പ്രതിദിന പത്രസമ്മേളനം ഇനിമുതൽ അതേപടി ഇനിയുണ്ടാവില്ല. കാര്യമായ പ്രഖ്യാപനങ്ങളുണ്ടെങ്കിൽമാത്രം പത്രസമ്മേളനം മതിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആലോചന. അതല്ലെങ്കിൽ ഇടവിട്ടുള്ള ദിവസങ്ങളിലോ മന്ത്രിസഭായോഗം നടക്കുന്ന ബുധനാഴ്ചകളിലോ പത്രസമ്മേളനം മതിയെന്ന ഉപദേശവുമുണ്ട്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടായിരുന്നില്ല. കൊവിഡ് നിയന്ത്രണവിധേയമായ ഘട്ടത്തിൽ പത്രസമ്മേളനം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിദേശമലയാളികൾ അടക്കമുള്ളവർ സമ്മർദംചെലുത്തിയ സാഹചര്യത്തിലാണ് പത്രസമ്മേളനം പുനരാരംഭിച്ചത്.

പ്രവാസികളുടെ വരവുതുടരുന്നതിനാൽ ജൂലായ് പകുതിവരെ രോഗവ്യാപനത്തോത് ഉയരുമെന്നാണ് സർക്കാർ വിലയിരുത്തൽ. ലോക്ഡൗൺ ഇളവുകൾ നിലവിൽവരുകയും പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കുകയുംചെയ്ത സാഹചര്യത്തിൽ പത്രസമ്മേളനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തലെന്നാണ് സൂചന.

Exit mobile version