‘ഒരിക്കല്‍ പോലും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല പക്ഷെ നിധിന്‍ ചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്‍ എനിക്കും പ്രിയപ്പെട്ടവനായിരുന്നു’; നിധിന് ആദരാഞ്ജലി അര്‍പ്പിച്ച് രമേശ് ചെന്നിത്തല

ദുബായ്: കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് വിമാന സര്‍വീസുകള്‍ ഉള്‍പ്പടെ നിര്‍ത്തിവെച്ച പ്രതിസന്ധിയുടെ നാളുകളില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്ക് നാട്ടില്‍ പോകാന്‍ വിമാനം അനുവദിക്കാനായി നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിന്‍ ചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല ആദരാഞ്ജലി അര്‍പ്പിച്ചത്.

ഒരിക്കല്‍ പോലും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല പക്ഷെ നിധിന്‍ ചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്‍ എനിക്കും പ്രിയപ്പെട്ടവനായിരുന്നു. നിധിന്റെ വേര്‍പാടില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. ആത്മാവിനു ശാന്തി ലഭിക്കട്ടെ…-ചെന്നിത്ത കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്;

ഒരിക്കല്‍ പോലും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല പക്ഷെ നിധിന്‍ ചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്‍ എനിക്കും പ്രിയപ്പെട്ടവനായിരുന്നു.

പ്രവാസികള്‍ക്ക് വിമാനടിക്കറ്റ് നല്‍കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ ‘യൂത്ത് കെയര്‍’ പദ്ധതിയിലേക്ക് ടിക്കറ്റുകള്‍ നല്‍കിയതും ഗര്‍ഭിണികളെയും രോഗികളെയും നാട്ടിലെത്തിക്കാന്‍ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തിയതും നിധിന്‍ ചന്ദ്രനേയും ഭാര്യ ആതിരയും നമുക്ക് പ്രിയപ്പെട്ടവരാക്കി…

ഭാര്യയോടൊപ്പം മടങ്ങാന്‍ ടിക്കറ്റ് കിട്ടിയപ്പോള്‍ അര്‍ഹതയുള്ള മറ്റൊരാള്‍ക്കായി അവസരം നല്‍കിയ വലിയ മനസിന്റെ ഉടമയെയാണ് മരണം തട്ടിയെടുത്തത്…

ഇന്‍കാസ് പ്രവര്‍ത്തകനായ നിധിന്‍, കോവിഡ് കാലത്തെ സാമൂഹ്യ സേവനത്തിലൂടെയും രക്തദാനത്തിലൂടെയും ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു…

നിധിന്റെ വേര്‍പാട് സൃഷ്ടിക്കുന്ന ആഘാതം താങ്ങാനുള്ള ശക്തി ആതിരയ്ക്ക് ജഗദീശ്വരന്‍
നല്‍കട്ടെ…

കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. ആത്മാവിനു ശാന്തി ലഭിക്കട്ടെ…

ആദരാഞ്ജലികള്‍...

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. സ്വകാര്യകമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു നിതിന്‍. യുഎഇയില്‍ സജീവ സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗള്‍ഫിലെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്ങിലും, ബ്ലെഡ് ഡോണേഴ്സ് കേരളയിലും സജീവഅംഗമായിരുന്നു.

കൊവിഡ് പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് മരണം കവര്‍ന്നെടുത്തത്. ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിര നടത്തിയ നിയമപോരാട്ടം സുപ്രീംകോടതിയിലെത്തിയതോടെ വലിയ ചര്‍ച്ചയായിരുന്നു. വന്ദേഭാരത് മിഷന്റെ ആദ്യ വിമാനത്തില്‍ തന്നെ ഗര്‍ഭിണിയായ ആതിര നാട്ടിലെത്തുകയും ചെയ്തിരുന്നു.

നിതിന്‍ ആറ് വര്‍ഷമായി ദുബായിയിലുണ്ട്. ജൂണ്‍ അവസാനവാരം ആതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിതിന്റെ മരണം. ദുബായ് പോലീസ് ഹെഡ് ക്വാട്ടേഴ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Exit mobile version