പാലക്കാട് സ്ഥിതി ഗുരുതരം; ഇന്ന് മാത്രം സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത് ഏഴ് പേര്‍ക്ക്; എംപിയും എംഎല്‍എയും അടക്കം നിരീക്ഷണത്തില്‍

തിരുവനന്തപുരം: പാലക്കാട് സ്ഥിതി ഗുരുതരമായി തുടരുകയാണ്. ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 11 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്. ഇതോടെ ജില്ലയില്‍ 160 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് ജില്ലയിലാണ്.

ആകെ സമ്പര്‍ക്കത്തിലൂടെ 22 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 15 പേര്‍ ആരോഗ്യപ്രവര്‍ത്തകാണ്. രോഗം സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം കണ്ടെത്തിയതോടെ എംപിയും എംഎല്‍എയും അടക്കം നിരീക്ഷണത്തിലാണ്. ഷാഫി പറമ്പില്‍ എംഎല്‍എ, വി. കെ ശ്രീകണ്ഠന്‍ എംപി തുടങ്ങിയവരാണ് നിരീക്ഷണത്തിലായത്.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട പശ്ചാത്തലത്തിലാണ് ജില്ലാമെഡിക്കല്‍ ബോര്‍ഡ് ഇവരെ നിരീക്ഷണത്തിലാക്കിയത്. വാളയാര്‍ അതിര്‍ത്തിയില്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് നീരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ജനപ്രതിനിധികള്‍ക്കാണ് വീണ്ടും നിരീക്ഷണത്തില്‍ പോവേണ്ടിവരുന്നത്. അതീവ ജാഗ്രതയിലാണ് പാലക്കാട് ജില്ല. എംഎല്‍എയും എംപിയും കൂടാതെ പാലക്കാട് ജില്ലാശുപത്രി സൂപ്രണ്ട്, ഡിഎംഒ, എന്നിവരും നിരീക്ഷണത്തിലാണ്.

Exit mobile version