ആശങ്ക ഒഴിയാതെ സംസ്ഥാനം; ഇന്ന് 94 പേര്‍ക്ക് കൊവിഡ്; മൂന്ന് പേര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകിച്ചു. മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗ ബാധിതരില്‍ 47 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്.

മഹാരാഷ്ട്രയില്‍ നിന്നും വന്ന 23 പേര്‍ക്കും തമിഴ്‌നാട് 8 ഡല്‍ഹി 3 ഗുജറാത്ത് 2 രാജസ്ഥാന്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ 14 കാസര്‍കോട് 12 കൊല്ലം 11 കോഴിക്കോട് 10 ആലപ്പുഴ 8 മലപ്പുറം 8 പാലക്കാട് 7 കണ്ണൂര്‍ 6 കോട്ടയം 5 തിരുവനന്തപുരം 5 തൃശ്ശൂര്‍ 4 എറണാകുളം 2 വയനാട് രണ്ട് എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

ചെന്നൈയില്‍ നിന്നും നാട്ടിലേത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷി അമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ എടപ്പാള്‍ സ്വദേശി ഷബനാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഷബനാസിന് ഹൃദ്രോഗം ഉണ്ടായിരുന്നു. സേവ്യര്‍ മരിച്ചതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചതിന് ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.

അതെസമയം 39 പേര്‍ രോഗ മുക്തി നേടി. പാലക്കാട് 13, മലപ്പുറം 8 കണ്ണൂര്‍ 7 കോഴിക്കോട് 5 തൃശ്ശൂര്‍ വയനാട് എന്നിവിടങ്ങളില്‍ 2 പേര്‍ വീതവും തിരുവനന്തപുരം പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. ഇതുവരെ 1588 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 884 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് 170065 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 168578 പേര്‍ വീടുകളിലും 1487 ആശുപത്രികളിലുമാണ്.. ഇന്ന് 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76383 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 72139 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version