നിയന്ത്രണങ്ങൾ കുറച്ചതിനാലാണ് ബസ് ചാർജ് വർധന പിൻവലിച്ചത്; സർവീസ് നടത്താൻ സ്വകാര്യ ബസുകളെ നിർബന്ധിക്കില്ലെന്നും ഗതാഗത മന്ത്രി

കോഴിക്കോട്: ലോക്ക്ഡൗൺ കൊണ്ടുവന്ന നഷ്ടം പരിഹരിക്കാൻ ബസ് ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി സർക്കാർ. നിയന്ത്രണങ്ങൾ പിൻവലിച്ചതിനാലാണ് ചാർജ് കുറച്ചതെന്നും സ്വകാര്യ ബസുകൾ മാത്രമല്ല കെഎസ്ആർടിസിയും നഷ്ടത്തിലാണെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ബസ് ചാർജ് വർധിപ്പിക്കൂ. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ബസ് ചാർജ് വർധനവ് പിൻവലിച്ചത്. തത്കാലം ചാർജ് കൂട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ ബസുടമകൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താൻ നടപടിയെടുക്കുമെന്നും രാവിലെയും വൈകിട്ടും കെഎസ്ആർടിസി സർവ്വീസുകൾ കൂട്ടുന്ന കാര്യം പരിഗണനയിലാണെന്നും പറഞ്ഞ ഗതാഗതമന്ത്രി ഇതിനോടകം ഏഴ് കോടി രൂപയുടെ നഷ്ടം കെഎസ്ആർടിസി നേരിട്ടതായും അദ്ദേഹം വ്യക്തമാക്കി.

Exit mobile version