‘മനുഷ്യന്‍ ആയതില്‍ ഖേദിക്കുന്നു! വെറുതെ അല്ല ദൈവം കൊറോണ തന്നത്’; ഉണ്ണി മുകുന്ദന്‍

കൊച്ചി: സൈലന്റ് വാലിയില്‍ സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍.
സംഭവത്തില്‍ മനുഷ്യനെന്ന് വിളിക്കാന്‍ ലജ്ജ തോനുന്നു, വെറുതെ അല്ല ദൈവം കൊറോണ തന്നതും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഇങ്ങനെ ഒരു വാര്‍ത്ത ഇന്ന് വായിച്ചപ്പോള്‍ തൊട്ട്.. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം.. മനുഷ്യന്‍ ഇത്രയും ക്രൂരന്‍ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രയും ക്രൂരത കാണിക്കാന്‍ തോന്നിയത്.. ഒരു മനുഷ്യന്‍ ആയതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രയും മനുഷ്യത്വരഹിത കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതു.. ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മെയ് 27നാണ് സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് വെള്ളിയാര്‍ പുഴയില്‍ വച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞത്. സ്ഫോടനത്തില്‍ നാക്കും വായും തകര്‍ന്ന കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞാണ് ചെരിഞ്ഞത്. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ആന ഭക്ഷിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ്മോര്‍ട്ടത്തിലാണ് 15 വയസ്സോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ആനയുടെ പരിക്ക് ആരുടെയും മനസ്സലിയിക്കുന്നതായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. കുറ്റക്കാരെ കണ്ടുപിടിക്കുമെന്നും നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version