മകളുടെ അസുഖവിവരം അറിഞ്ഞ് പുറപ്പെട്ട പിതാവിന് കാറപകടത്തില്‍ ദാരുണാന്ത്യം, മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നുമാസം പ്രായമായ മകളും മരിച്ചു

പഴയങ്ങാടി: മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ് ആശുപത്രിയില്‍ എത്തിക്കാന്‍ ഭാര്യവീട്ടിലേക്ക് പുറപ്പെട്ട പിതാവ് കാറപകടത്തില്‍ മരിച്ചു. ആശുപത്രിയിലെത്തിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും മരിച്ചു. മാട്ടൂല്‍ സൗത്ത് സി.എച്ച്. സെന്ററിനു സമീപത്തെ മുക്കലക്കകത്ത് മുഹമ്മദ് ബിലാല്‍(32) മകള്‍ ഷെസ ഫാത്തിമ എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 9.30-ഓടെ ബിരിയാണി റോഡില്‍ വെച്ചുണ്ടായ അപകടത്തിലാണ് മുഹമ്മദ് മരിച്ചത്. മകള്‍ ഷെസ ഫാത്തിമയ്ക്ക് സുഖമില്ലെന്നറിയിച്ചതിനെത്തുടര്‍ന്ന് മാട്ടൂല്‍ സൗത്തിലെ സ്വന്തം വീട്ടില്‍നിന്ന് ബിരിയാണി റോഡിനു സമീപത്തെ ഭാര്യവീട്ടിലേക്ക് കാറില്‍ പുറപ്പെട്ടതായിരുന്നു മുഹമ്മദ് ബിലാല്‍.

എന്നാല്‍ റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താല്‍ ശ്രമിക്കവേ നിയന്ത്രണംവിട്ട കാര്‍ ഖിളര്‍ പള്ളിക്കു സമീപത്തെ കൈത്തോട്ടിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദ് ബിലാലിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുഞ്ഞും ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ച വിവരം ബിലാലിനെ അറിയിച്ചശേഷം മറ്റൊരു വാഹനത്തില്‍ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെയും രക്ഷിക്കാനായില്ല.

പഴയങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് മാട്ടൂല്‍ മൊഹ്ദ്ദീന്‍ പള്ളി കബര്‍സ്ഥാനില്‍ കബറടക്കി. പരേതനായ നാറാത്തെ മുഹമ്മദ് കുഞ്ഞിയുടെയും മുക്കലക്കകത്ത് ഹഫ്‌സത്തിന്റെയും മകനാണ് ബിലാല്‍.

ഭാര്യ: കാക്കണ്ടി ഷംഷീറ. ദുബായില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു മുഹമ്മദ് ബിലാല്‍. മൂന്നുമാസം മുമ്പാണ് ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയത്. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് തിരിച്ചുപോകാന്‍ പറ്റിയില്ല.

Exit mobile version