ഉത്രയുടെ സ്വർണ്ണം സൂരജ് കടത്തിയെന്ന് സംശയം; ഒന്നും ഉരിയാടാൻ തയ്യാറായില്ല; വീട്ടുകാർക്കെതിരെ അന്വേഷണം ആരംഭിച്ചു

കൊല്ലം/പത്തനംതിട്ട: കൊല്ലം അഞ്ചലിലെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ട ഉത്രയുടെ സ്വർണ്ണം ഭർത്താവ് സൂരജ് കടത്തിയതായി പോലീസിന് സംശയം. ചോദ്യം ചെയ്യലിൽ സ്വർണ്ണത്തെക്കുറിച്ച് ഇതുവരെ ഒന്നും വെളിപ്പെടുത്താൻ സൂരജ് തയ്യാറായിട്ടില്ല. ഇതോടെയാണ് സ്വർണ്ണം ലോക്കറിൽനിന്ന് മറ്റെവിടേക്കോ കടത്തിയതായുള്ള സംശയം ബലപ്പെട്ടത്.

അതേസമയം, സൂരജിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുക്കണമെന്ന വനിത കമ്മീഷന്റെ നിർദേശത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സൂരജിനും കുടുംബാംഗങ്ങൾക്കുമെതിരേ ഗാർഹിക പീഡന, സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് വനിത കമ്മീഷൻ പോലീസിന് നിർദേശം നൽകിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെജി സൈമൺ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജോസ് എന്നിവരാണ് പരാതി പരിശോധിക്കുന്നത്.

ഈ വിഷയത്തിലെ അന്വേഷണത്തിന്റെ ഭാഗമായി ഉത്രയുടെയും സൂരജിന്റെയും വീടുകളിൽ വീണ്ടും തെളിവെടുപ്പ് നടത്തിയേക്കുമെന്നാണ് വിവരം. ഏഴ് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും വനിത കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

Exit mobile version