സൗജന്യ ഇന്റർനെറ്റ് എല്ലാവർക്കും; കെ ഫോൺ പദ്ധതി ഡിസംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ പൗരന്മാർക്കും ഇന്റർനെറ്റ് അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച കേരളത്തിൽ പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റർനെറ്റ് ഉറപ്പാക്കുന്ന പദ്ധതി ഡിസംബറിലെന്ന് സർക്കാർ. ഇതിനായാണ് കെ ഫോൺ പദ്ധതി ആവിഷ്‌കരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

പദ്ധതി ഈ വർഷം ഡിസംബറിൽ തന്നെ പൂർത്തിയാകുമെന്ന് കൺസോഷ്യം ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും 1500 കോടിരൂപ ചിലവ് വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിന് കീഴിലുള്ള രണ്ട് കമ്പനികൾ ഉൾപ്പെടുന്ന കൺസോഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാരത് ഇലക്ടോണിക് ലിമിറ്റഡ്, റെയിൽടെൽ എന്നീ പൊതു മേഖലാ കമ്പനികളും എസ്ആർഐടി, എൽഎസ് കേബിൾസ് എന്നീ സ്വകാര്യ കമ്പനികളും ചേർന്നതാണ് കൺസോഷ്യം.

കൺസോഷ്യത്തിലെ കമ്പനികളുടെ മേധാവികളുമായി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തി. പ്രവർത്തിയുടെ പുരോഗതി വിലയിരുത്തി. ലോക്ക്ഡൗൺ കാരണം രണ്ട് മാസത്തോളമായി പ്രവർത്തികൾ മുടങ്ങിപ്പോയ സാഹചര്യത്തിലാണ് ഇന്ന് യോഗം നടത്തിയത്. ഈ വർഷം ഡിസംബറിൽ തന്നെ പദ്ധതി പൂർത്തിയാക്കാമെന്ന് കൺസോഷ്യം ലീഡറായ എംവി ഗൗതം ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് പദ്ധതിയുടെ പൂർത്തീകരണം വലിയ നേട്ടമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version