പനിയുള്ളവര്‍ക്കും വൈകിയെത്തുന്നവര്‍ക്കും മദ്യമില്ല, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: വൈകിയെത്തുന്നവര്‍ക്ക് ഇനി മദ്യം ലഭിക്കില്ല. മദ്യം വാങ്ങാന്‍ കൃത്യസമയം പാലിക്കണം. ടോക്കണില്‍ നല്‍കിയിട്ടുള്ള സമയത്തുതന്നെ എത്തണം. വൈകിവരികയാണെങ്കില്‍ അടുത്ത ബുക്കിങ് വേണ്ടിവരും. നാലുദിവസം കഴിഞ്ഞുമാത്രമേ ഇവര്‍ക്ക് വീണ്ടും മദ്യം വാങ്ങാന്‍ കഴിയൂ.

കൂടാതെ പനിയുള്ളവര്‍ക്കും ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍നിന്ന് മദ്യം ലഭിക്കില്ല. പരിശോധിച്ചശേഷമേ മദ്യം വാങ്ങാനെത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കൂ. ഇതിനായി മദ്യവില്‍പ്പന കേന്ദ്രങ്ങളിലെല്ലാം തെര്‍മല്‍ സ്‌കാനറുകള്‍ ഉണ്ടാകും. ശരീരോഷ്മാവ് കൂടുതലാണെങ്കില്‍ അവരെ മടക്കി അയയ്ക്കും.

സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാകണം മദ്യം വാങ്ങാന്‍ എത്തേണ്ടത്. മുഖാവരണം, കൈയുറകള്‍ എന്നിവ നിര്‍ബന്ധമാണ്. കൈകഴുകാന്‍ വെള്ളവും സോപ്പും ഉണ്ടാകും. മദ്യം വാങ്ങാനെത്തുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. വോട്ടേഴ്‌സ് ഐ.ഡി., ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയാണ് അംഗീകൃത രേഖകള്‍.

സാധാരണ ഫോണുകള്‍ ഉള്ളവര്‍ക്ക് എസ്.എം.എസ്. വഴി മദ്യം വാങ്ങുന്നതിന് ടോക്കണ്‍ എടുക്കാം. മദ്യത്തിനും ബിയറിനും പ്രത്യേക ബുക്കിങ് കോഡുകളാണ്. വിദേശമദ്യം വാങ്ങണമെങ്കില്‍ BL എന്ന് ഇംഗ്ലീഷില്‍ ടൈപ്പുചെയ്ത് ഒരു സ്‌പേസ് വീതം അകലംനല്‍കി പിന്‍കോഡ്, പേര് എന്നിവ രേഖപ്പെടുത്തി എസ്.എം.എസ്. അയയ്ക്കണം.

മെസേജ് അയയ്‌ക്കേണ്ട നമ്പര്‍ 89433 89433 ഇതാണ്. 20,000 പേരാണ്‌ ബെവ്ക്യൂ ആപ് പ്ലേസ്റ്റോറില്‍ രണ്ടുമിനിറ്റ് ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ട്രയല്‍ റണ്‍. പരീക്ഷണം വിജയമെന്ന് കമ്പനി അവകാശപ്പെട്ടു. ഇതിനുശേഷമാണ് മന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

Exit mobile version