‘പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല, ക്വാറന്റീന്‍ ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്ന് മാത്രമേ ചെലവ് ഈടാക്കൂ’; പ്രവാസികളുടെ ക്വാറന്റൈന്‍ വിഷയത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങി എത്തുന്നവരില്‍ നിന്ന് ക്വാറന്റീന്‍ ചെലവ് ഇടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വലിയ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ പ്രസ്ഥാവനയില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി.

വിദേശത്ത് നിന്ന് എത്തുന്ന പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി വ്യക്തത വരുത്തിയത്.

പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ചെലവ് ഈടാക്കുമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കി. ‘സര്‍വകക്ഷി യോഗത്തിലും ഈ പ്രശ്‌നം വിവിധ കക്ഷി നേതാക്കള്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള ആശങ്കയുടെയും കാര്യമില്ല. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. ക്വാറന്റീന്‍ ചെലവ് താങ്ങാന്‍ കഴിയുന്നവരുണ്ട്. അവരില്‍ നിന്ന് അത് ഈടാക്കുക എന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്നും ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version