പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നാളെ മുതല്‍ തന്നെ

കൊച്ചി: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി അനില്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

മാര്‍ഗരേഖ പാലിച്ച് സര്‍ക്കാരിന് പരീക്ഷ നടത്താം. മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി അറിയിച്ചു.പരീക്ഷ നടത്തുന്നതില്‍ സ്‌കൂളുകള്‍ക്ക് പരാതിയില്ലെന്നും കോടതി നിരീക്ഷിച്ചു. പരീക്ഷ നാളെ നടത്തിയാല്‍ ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. പരീക്ഷയ്ക്ക് ഇളവ് അനുവദിച്ച കേന്ദ്രനടപടി നിയമവിരുദ്ധമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

ഹര്‍ജി കോടതി തള്ളിയതോടെ കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ തടസമില്ലാതെ നാളെ മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് ആകെ 13,72012 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2945 എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഒരു പരീക്ഷാമുറിയില്‍ പരമാവധി 20 പേരായിരിക്കും ഉണ്ടാവുക. സാമൂഹിക അകലം പാലിച്ചായിരിക്കും ഇരിപ്പിടമൊരുക്കുക.

Exit mobile version