സമൂഹമാധ്യമങ്ങളിലെ കേട്ടാലറയ്ക്കുന്ന ആ അസഭ്യ കമന്റുകള്‍ തന്റേതല്ല, ജീവിതത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളെന്ന് വിഡി സതീശന്‍ എംഎല്‍എ, വിശദീകരണം

കൊച്ചി: വിഡി സതീശന്‍ എംഎല്‍എയുടേതെന്ന പേരില്‍ പ്രചരിക്കുന്ന അസഭ്യ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച വിഷയം. കമന്റ് എംഎല്‍എയുടെ അക്കൗണ്ടില്‍ നിന്ന് തന്നെ പുറത്ത് വന്നതാണെന്നും അതല്ല, രാഷ്ട്രീയ എതിരാളികളുടെ ഫോട്ടോഷോപ്പാണെന്നും വാദമുണ്ട്.

സംഭവത്തില്‍ പ്രതികരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് വിഡി സതീശന്‍ എംഎല്‍എ. ഈ കമന്റുകള്‍ തന്റേതല്ലെന്നും സൈബര്‍ സഖാക്കളുടെ വ്യാജപ്രചാരണമാണെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം സിനിമയിലെ ഒരു രംഗം കൂടി ഓര്‍മിപ്പിച്ചു കൊണ്ടാണ് വിഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഞാന്‍ കമന്റ് ചെയ്തു എന്ന രീതിയില്‍ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീന്‍ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നതെന്നും നിങ്ങള്‍ക്ക് എന്നെ അപമാനിക്കാന്‍ ഇത്തരം വാക്കുകള്‍ എന്റെ പേരില്‍ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങളുടെയൊക്കെ മുതിര്‍ന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നില്‍ ഞാന്‍ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് ഞാന്‍ സംസാരിക്കാറുള്ളതെന്നും ആ ആശയത്തിന്റെ ദൃഢതയുള്ളതു കൊണ്ട് തന്നെയാണ് ഇന്ന് വരെ നിങ്ങള്‍ എത്ര വലകള്‍ വിരിച്ചിട്ടും അതില്‍ കുരുങ്ങാന്‍ എന്നെ കിട്ടാത്തതെന്നും വിഡി സതീശന്‍ പറയുന്നു.

വിഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

INSPല്‍ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും പെണ്ണ് കേസില്‍ പെടുത്തി നാറ്റിക്കണം. സന്ദേശം എന്ന സിനിമയിലെ ഡയലോഗ് ആണ്. കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും കേന്ദ്രബിന്ദു ആക്കി ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സത്യന്‍ അന്തിക്കാട് തന്നെ ഇവരുടെ തനിസ്വഭാവം വരച്ചു കാട്ടിയിരുന്നു. ഇന്നത്തെ സൈബര്‍ സഖാക്കള്‍ അത് വ്യാജ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി നാറ്റിക്കുക എന്നതും കൂടി ചേര്‍ത്തിരിക്കുകയാണ്.

ഞാന്‍ കമന്റ് ചെയ്തു എന്ന രീതിയില്‍ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീന്‍ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് എന്നെ അപമാനിക്കാന്‍ ഇത്തരം വാക്കുകള്‍ എന്റെ പേരില്‍ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണ്. ആശയങ്ങള്‍ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബര്‍ മേഖലയിലെ അക്രമമാണ്. നിങ്ങളുടെയൊക്കെ മുതിര്‍ന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നില്‍ ഞാന്‍ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് ഞാന്‍ സംസാരിക്കാറുള്ളത്. ആ ആശയത്തിന്റെ ദൃഢതയുള്ളതു കൊണ്ട് തന്നെയാണ് ഇന്ന് വരെ നിങ്ങള്‍ എത്ര വലകള്‍ വിരിച്ചിട്ടും അതില്‍ കുരുങ്ങാന്‍ എന്നെ കിട്ടാത്തത്. അപ്പോള്‍ നിങ്ങള്‍ ശീലിച്ച ആ എതിര്‍പ്പാര്‍ട്ടിയില്‍ പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരെ അപമാനിക്കാന്‍ കഥകള്‍ മെനയുന്ന രാഷ്ട്രീയം തുടരുക. നിങ്ങളെക്കുറിച്ച് എനിക്ക് സഹതാപമുണ്ട്. പക്ഷെ ഇതൊരു സൈബര്‍ കുറ്റകൃത്യം ആയത് കൊണ്ട് അതിനുള്ള നിയമനടപടികള്‍ സ്വീകരിക്കും.

Exit mobile version