തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തെ പല ബാറുകളിലും അനധികൃത മദ്യ വിൽപ്പന നടന്നതായി സൂചന. ബാറുകളിൽ സൂക്ഷിച്ചിരുന്ന മദ്യത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈസ്റ്ററിനും വിഷുവിനും പല ബാറുകളിലും അനധികൃത മദ്യ വിൽപ്പന നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
അനധികൃത മദ്യവിൽപ്പന നടന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലകളിലെ പ്രധാന ഉദ്യോഗസ്ഥരോട് ബാറുകളിലെ മദ്യത്തിന്റെ കണക്കെടുപ്പ് നടത്താൻ എക്‌സൈസ് കമ്മീഷണർ എസ് അനന്ദകൃഷ്ണൻ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഈ കണക്കെടുപ്പിൽ കൃത്യമായ വിവരങ്ങൾ ബാറുകളിൽ നിന്ന് ലഭിച്ചില്ലെന്നാണ് സൂചന.
സ്റ്റോക്കിൽ കുറവില്ലെന്ന് കാണിക്കാൻ കൃത്രിമങ്ങൾ നടന്നതായും സംശയിക്കുന്നുണ്ട്. മാർച്ച് മാസത്തിലാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകൾ അടച്ചുപൂട്ടിയത്. അന്ന് തന്നെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്റ്റോക്കുള്ള മദ്യത്തിന്റെ കണക്കും രേഖപ്പെടുത്തിയിരുന്നു.