വീട്ടുകാർക്ക് ഒപ്പം പോവാൻ താൽപര്യമില്ലെന്ന് കോടതിയിൽ; കോഴിക്കോട് സ്വദേശിനിക്ക് ഒപ്പം വിട്ടയച്ച വിദ്യാർത്ഥിനി ഗോവയിൽ മരിച്ച നിലയിൽ

കോഴിക്കോട്: വീട്ടുകാർക്ക് ഒപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെ രണ്ടുമാസം മുമ്പ് കോഴിക്കോട് സ്വദേശിനിക്കൊപ്പം ഹൊസ്ദുർഗ് കോടതി വിട്ടയച്ച വിദ്യാർത്ഥിനി ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ. കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകൾ അഞ്ജന കെ ഹരീഷ്(21) ആണ് മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പമാണ് അഞ്ജന ഗോവയിൽ വിനോദസഞ്ചാരത്തിന് പോയത്. പിന്നീട് അവർ താമസിച്ച റിസോർട്ടിന് സമീപത്തെ മരത്തിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചെന്നാണ് ബന്ധുക്കളെ ഗോവ പോലീസ് അറിയിച്ചത്. തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയാണ് അഞ്ജന. നാലുമാസം മുമ്പ് മകളെ കാണാനില്ലെന്നുപറഞ്ഞ് അമ്മ മിനി ഹൊസ്ദുർഗ് പോലീസിൽ പരാതിനൽകിയിരുന്നു. അന്വേഷണം നടത്തിയ പോലീസ് കോഴിക്കോട്ടുനിന്ന് പെൺകുട്ടിയെ കണ്ടെത്തി വീട്ടുകാർക്ക് കൈമാറുകയും ചെയ്തിരുന്നു.

ശേഷം, പാലക്കാട്ടും കോയമ്പത്തൂരിലുമൊക്കെ ലഹരിവിമോചനചികിത്സ തേടി. ഏറെനാളത്തെ ചികിത്സയ്ക്കുശേഷം അഞ്ജന തിരികെ വീട്ടിലെത്തുകയും ചെയ്തിരുന്നു. പിന്നീട് ഇക്കഴിഞ്ഞ മാർച്ച് ആദ്യവാരത്തിൽ കോളേജിലെ കൂട്ടായ്മയിൽ പങ്കെടുക്കാനെന്നുപറഞ്ഞ് അഞ്ജന പോയി. എന്നാൽ തിരിച്ചുവന്നില്ല. ഇതേത്തുടർന്ന് അമ്മ പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിലെത്തി. നീലേശ്വരം പോലീസ് സ്‌റ്റേഷനിലായിരുന്നു പരാതിനൽകിയത്. കോഴിക്കോട്ട് ഒരു സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്ത് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് അമ്മയോടൊപ്പം പോകാൻ താത്പര്യമില്ലെന്നറിയിച്ചു.

തുടർന്ന് കോഴിക്കോട് സ്വദേശിനിയായ ഗാർഗി എന്ന യുവതിക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീട് താമസം. മാർച്ച് 17ന് സുഹൃത്തുക്കളായ ആതിര, നസീമ, ശബരി എന്നിവർക്കൊപ്പമാണ് ഗോവയിലേക്കു പോയത്. ഒരാഴ്ചത്തെ യാത്രയ്ക്കായാണ് തിരിച്ചതെങ്കിലും ലോക്ക്ഡൗണായതോടെ അവിടെ തന്നെ തുടരുകയായിരുന്നു.

ഇതിനിടെ, മരിച്ച വിവരം കിട്ടിയ ഉടൻ ബന്ധുക്കൾ ഹൊസ്ദുർഗ് സ്‌റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. ജില്ലാ കളക്ടറുടെ പ്രത്യേക പാസുമായി കാഞ്ഞങ്ങാട്ടുനിന്ന് ആംബുലൻസ് ഗോവയിലേക്കു പോയിട്ടുണ്ട്. സഹോദരങ്ങൾ: അനഘ, ശ്രീഹരി.

Exit mobile version