വിറകു ശേഖരിക്കാനെന്ന വ്യാജേനെ പെട്ടി ഓട്ടോയിലെത്തി; ചിലര്‍ പുറത്ത് ചുറ്റിപ്പറ്റി നിന്നു; മലമ്പനി പരിശോധനയെന്ന് പറഞ്ഞ് ഒരു സംഘം അകത്തേക്കും; ബോഡോ തീവ്രവാദികളെ പോലീസ് വലയിലാക്കിയത് നാടകീയമായി!

നിരവധി കൊലക്കേസുകളില്‍ പ്രതികളായ 3 ബോഡോ തീവ്രവാദികളെയാണ് തന്ത്രത്തിലൂടെ പോലീസ് കുരുക്കിയത്.

കോലഞ്ചേരി: കേരളത്തില്‍ ഒളിച്ചുകഴിയുകയായിരുന്ന ഭീകരരായ ബോഡോ തീവ്രവാദികളെ കഴിഞ്ഞദിവസം പോലീസ് കുരുക്കിയത് അതീവ നാടകീയമായി. നിരവധി കൊലക്കേസുകളില്‍ പ്രതികളായ 3 ബോഡോ തീവ്രവാദികളെയാണ് തന്ത്രത്തിലൂടെ പോലീസ് കുരുക്കിയത്. രഹസ്യ വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. അസമിലെ കൊക്രജാര്‍ ജില്ലയില്‍നിന്നുള്ള മനു ബസുമതാരി (ബി മെഹര്‍-25), പ്രീതം ബസുമതാരി (24), ധൂംകേതു ബ്രഹ്മ (ബി ധലഞ്ജ്-35) എന്നിവരാണു പിടിയിലായത്. വിറകു ശേഖരിക്കാനെന്ന വ്യാജേന പെട്ടി ഓട്ടോറിക്ഷയില്‍ പുലര്‍ച്ചെ എത്തിയ പോലീസ് സംഘം അവര്‍ ജോലി ചെയ്തുവന്ന മണ്ണൂരില്‍ പ്ലൈവുഡ് കമ്പനിക്കകത്തും പുറത്തും കാവല്‍ നില്‍ക്കുകയായിരുന്നു.

ഉള്ളില്‍ കടന്ന മറ്റൊരു സംഘം മലമ്പനി പരിശോധിക്കാനെന്ന ഭാവേന തൊഴിലാളികളെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണു മൂവരും കുറ്റംസമ്മതിച്ചത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി ജി വേണു, കുന്നത്തുനാട് സിഐ ജെ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങള്‍.

സാധാരണ വേഷത്തിലും അല്ലാതെയും വന്‍ പോലീസ് സംഘമാണ് ബോഡോ തീവ്രവാദികള്‍ ഒളിച്ചുകഴിഞ്ഞിരുന്ന പ്ലൈവുഡ് കമ്പനിയുടെ പരിസരത്തു നിലയുറപ്പിച്ചിരുന്നത്. 3 പേരെയും കുന്നത്തുനാട് സ്‌റ്റേഷനിലേക്കു മാറ്റിയശേഷമാണ് സംഭവത്തിന്റെ ഗൗരവം നാട്ടുകാര്‍ മനസ്സിലാക്കിയത്. മറ്റുള്ളവരുമായി അധികം സൗഹൃദം പുലര്‍ത്താത്ത ഇവര്‍ ഏല്‍പ്പിക്കുന്ന പണി നന്നായി ചെയ്യും. അധികം പുറത്തിറങ്ങി കറങ്ങി നടക്കുന്ന പതിവും ഇക്കൂട്ടര്‍ക്കില്ല.

ഇവര്‍ പോലീസിനു കൈമാറിയ തിരിച്ചറിയല്‍ രേഖകള്‍ വിശദമായി പരിശോധിച്ചു വരികയാണ്. കൂടുതല്‍ ആളുകള്‍ ഇത്തരത്തില്‍ മേഖലയില്‍ എത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കുന്നത്തുനാട്, പെരുമ്പാവൂര്‍, കോടനാട് എന്നീ സ്‌റ്റേഷനുകളിലെ എസ്‌ഐമാരും പരിശോധനയില്‍ പങ്കെടുത്തു.

Exit mobile version