സംസ്ഥാനത്ത് വൈന്‍ നിര്‍മ്മാണത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈന്‍നിര്‍മാണ യൂണിറ്റുകള്‍ക്ക് അനുമതിനല്‍കാന്‍ വ്യവസായവകുപ്പ് തീരുമാനിച്ചുവെന്ന് മന്ത്രി ഇപി ജയരാജന്‍. പഴങ്ങളില്‍നിന്ന് വൈന്‍ ഉത്പാദിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് കാര്‍ഷികോത്പന്നങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വൈന്‍ നിര്‍മാണത്തിന് അനുമതി നല്‍കുക. കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ തുടങ്ങിയശേഷം പഴവര്‍ഗമേഖലയ്ക്കുണ്ടായ നഷ്ടം 319 കോടിരൂപയാണ്.

പൈനാപ്പിളിനു മാത്രം 50 കോടി നഷ്ടമുണ്ടായി. ആഭ്യന്തരവിപണി കൂട്ടുകയും മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുകയുമാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമെന്നും ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകളാണ് നാളത്തെ കേരളത്തിന്റെ ഭാവിയെന്നും മന്ത്രി വ്യക്തമാക്കി.

പഴങ്ങളില്‍നിന്ന് വൈന്‍ ഉത്പാദിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് അനുമതി നല്‍കും. കശുമാങ്ങയില്‍നിന്ന് വൈന്‍ ഉണ്ടാക്കാനുള്ള ഒരു പദ്ധതിക്ക് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഉത്പാദനച്ചെലവ് കൂടിയതിനാല്‍ നിര്‍മാണം തുടങ്ങാനായിട്ടില്ല- മന്ത്രി പറഞ്ഞു .

വാഴപ്പഴം, പൈനാപ്പിള്‍ എന്നിവയില്‍നിന്നൊക്കെ ഒട്ടേറെ മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാനാകും. പൈനാപ്പിളില്‍നിന്ന് നല്ല വൈന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. പുതിയ സംരംഭം തുടങ്ങുന്നവര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മൈക്രോ ഫിനാന്‍സ് കോര്‍പ്പറേഷന്‍ തുടങ്ങുമെന്നതാണ് മന്ത്രിയുടെ മറ്റൊരു പുതിയ പ്രഖ്യാപനം.

Exit mobile version