മുന്നറിയിപ്പ് നല്‍കാതെ ക്യാംപ് അടച്ചു, ഭക്ഷണം പോലും കിട്ടാതെ അതിഥി തൊഴിലാളികളും അനാഥരുമായ നൂറോളം പേര്‍ തെരുവില്‍

തൃശൂര്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച ക്യാംപ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. അതിഥി തൊഴിലാളികളും അനാഥരുമായ നൂറോളം പേരെ തെരുവിലേക്കിറക്കി വിട്ടാണ് ക്യാംപ് അടച്ചത്. പലരും ലോക്ക് ഡൗണില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു.

കോര്‍പറേഷന്‍ മോഡല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാംപാണ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. ഇതോടെ ഭക്ഷണത്തിനും മറ്റുമായി വയോധികരടക്കമുള്ളവര്‍ കിലോമീറ്ററുകളോളം അലഞ്ഞു. തെരുവില്‍ ജീവിച്ചും ജോലി ചെയ്തും ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നവരാണ് ക്യാംപില്‍ ഉണ്ടായിരുന്നവരില്‍ ഏറെയും.

കൊറോണ വ്യാപന ഭീതിയുണ്ടായതോടെ എല്ലാം നിലച്ചു. തുടര്‍ന്നാണ് ഇവരെ മോഡല്‍ സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റിയത്. സമൂഹഅടുക്കളയില്‍ നിന്നും ഭക്ഷണം കിട്ടാതെയുമായി. ഇതോടെ ലോക്ക് ഡൗണില്‍ എവിടെ നിന്ന് ഭക്ഷണം കിട്ടുമെന്നായി ഇവരുടെ ആശങ്ക.

അതിനിടെയാണ് മെഡിക്കല്‍ കോളജില്‍ സൗജന്യ ഭക്ഷണ വിതരണമുണ്ടെന്ന വിവരമറിഞ്ഞത്. പലരും അങ്ങോട്ട് നടന്നു. എന്നാല്‍ പാതിവഴിയില്‍ തളര്‍ന്ന് വീഴുകയായിരുന്നു ചിലര്‍. മറ്റ് ചിലര്‍ പൂങ്കുന്നം റെയില്‍വെ സ്റ്റേഷനില്‍ അഭയം തേടി. രാഷ്ട്രീയ നേതാക്കന്മാര്‍ ജില്ലാ കളക്ടറുമായി സംസാരിച്ച് വികലാംഗരായ ചിലരെ ഒല്ലൂരിലെ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version