കേരളത്തിലേക്ക് കൊവിഡ് കൊണ്ടുവന്നത് പുതിയ അവസരങ്ങളും; വ്യവസായ സംരംഭകരെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മികച്ച രീതിയിൽ പ്രതിരോധിച്ചുവെങ്കിലും തകർന്ന സാമ്പത്തിക വ്യവസ്ഥയെ തിരികെ പിടിക്കാനായി മാർഗ്ഗങ്ങൾ തേടുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വ്യവസായികമായി നിക്ഷേപം നടത്താനും സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും അവസരങ്ങൾ സംസ്ഥാന സർക്കാർ തുറന്നിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം വ്യാവസായ ലൈസൻസുകൾ നൽകുന്നത് ഉൾപ്പടെയുള്ള ഉദരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

മനുഷ്യവിഭവ ശേഷി കൊണ്ട് കരകയറാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മനുഷ്യവിഭവശേഷി ലോകത്തെ ഏതു വികസിത രാഷ്ട്രത്തോടും കിടപിടിക്കുന്നതാണെന്ന് ഈ മഹാമാരിക്കിടയിൽ കേരളം ഒന്നുകൂടി തെളിയിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കേരളത്തിലേക്ക് വ്യവസായ മുതൽമുടക്ക് കൊണ്ടുവരുന്നതിനായി കൈക്കൊണ്ട തീരുമാനങ്ങൾ വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ്:

ഏതു പ്രതിസന്ധിയിൽ നിന്നും പുതിയ അവസരങ്ങൾ ഉയർന്നു വരുമെന്ന് നമുക്കറിയാം. അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ മാത്രമേ പ്രതിസന്ധികളിൽ നിന്ന് നമുക്ക് മുന്നേറാൻ കഴിയൂ.

കോവിഡ് 19 മഹാമാരി തീർച്ചയായും കേരളത്തിന് വിവിധമേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുന്നുണ്ട്. കോവിഡ് 19 നേരിടുന്നതിൽ കേരളജനത കൈവരിച്ച അസാധാരണമായ നേട്ടം, നമ്മുടെ സംസ്ഥാനത്തെ ലോകത്തെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ വ്യവസായ നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നായി മാറ്റിയിരിക്കുകയാണ്.
ലോകത്തിൻറെ നാനാഭാഗങ്ങളിലുള്ള നിക്ഷേപകരിലും സംരംഭകരിലും കേരളത്തെക്കുറിച്ച് വലിയ താൽപര്യമുളവായിട്ടുണ്ട്. നമുക്ക് ഈ രംഗത്ത് ധാരാളം അന്വേഷണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ നമ്മുടെ ശക്തി, ഇവിടുത്തെ മനുഷ്യശേഷി തന്നെയാണ്.

ഏതു വ്യവസായവും നിലനിൽക്കാനും വളരാനും മനുഷ്യവിഭവശേഷി പ്രധാനമാണ്. നമ്മുടെ മനുഷ്യവിഭവശേഷി ലോകത്തെ ഏതു വികസിത രാഷ്ട്രത്തോടും കിടപിടിക്കുന്നതാണെന്ന് ഈ മഹാമാരിക്കിടയിൽ നാം ഒന്നുകൂടി തെളിയിച്ചു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് കേരളത്തിലേക്ക് വ്യവസായ മുതൽമുടക്ക് കൊണ്ടുവരുന്നതിന് ചില തീരുമാനങ്ങൾ സർക്കാർ എടുക്കുകയാണ്.

1. എല്ലാ വ്യവസായ ലൈസൻസുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം നൽകും. ഉപാധികളോടെയാണ് അനുമതി നൽകുക. ഒരുവർഷത്തിനകം സംരംഭകൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അതു തിരുത്താൻ ഒരവസരം നൽകാനും സർക്കാർ തയ്യാറാകും.


2. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വിമാനത്താവളം, തുറമുഖം, റെയിൽ, റോഡ് എന്നിവ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തും. അന്താരാഷ്ട്ര വ്യാപാരത്തിലും വാണിജ്യത്തിലും ഇതു കേരളത്തെ പ്രധാന ശക്തിയാക്കും.

3. കയറ്റുമതിഇറക്കുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ലോജിസ്റ്റിക്‌സ് പാർക്കുകൾ ആരംഭിക്കും.

4. ഉത്തര കേരളത്തിൻറെ ആവശ്യം മുൻനിർത്തി അഴീക്കൽ തുറമുഖം വികസിപ്പിക്കും. വലിയതോതിൽ ചരക്ക് കൈകാര്യം ചെയ്യാൻ തുറമുഖത്തെ സജ്ജമാക്കും.

5. കാർഷിക മേഖലയിൽ മൂല്യവർധിത ഉൽപന്നങ്ങൾ വലിയ തോതിൽ പ്രോത്സാഹിപ്പിക്കും. പാലക്കാട് മെഗാ ഫുഡ് പാർക്കിലെ ഭൂമി കാർഷികോൽപന്നങ്ങളുടെ മൂല്യവർധനവിനു വേണ്ടി വ്യവസായികൾക്ക് പാട്ടത്തിന് നൽകും.

6. മൂല്യവർധനവിന് ഊന്നൽ നൽകി ഉത്തരകേരളത്തിൽ നാളികേര പാർക്ക് സ്ഥാപിക്കും.

7. കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾക്ക് ഉപദേശകസമിതി രൂപീകരിക്കും. വ്യവസായ നിക്ഷേപകർ, നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി. ‘ചീഫ് മിനിസ്റ്റേഴ്‌സ് ഇൻവെസ്റ്റ്‌മെൻറ് അഡ്വൈസറി കമ്മിറ്റി’ എന്നായിരിക്കും ഇതിൻറെ പേര്.

8. വ്യവസായ മുതൽ മുടക്കിന് ‘സ്റ്റാർ റേറ്റിങ്’ സമ്പ്രദായം ഏർപ്പെടുത്തും. മുതൽമുടക്ക്, അതിൻറെ ഭാഗമായി ഉണ്ടാവുന്ന തൊഴിൽ എന്നിവ കണക്കിലെടുത്ത് ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ സ്ഥാനങ്ങൾ നൽകും. സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും ഇളവുകളും ഈ റാങ്കിങ് കൂടി പരിഗണിച്ചായിരിക്കും.

Exit mobile version