എല്ലാ ഉത്തരവാദിത്വങ്ങളും സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ കെട്ടിവെച്ച് മോഡി ഗാലറിയില്‍ ഇരുന്ന് കളികാണുന്നു, ഇരുട്ടില്‍ തപ്പുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: രാജ്യവ്യാപക ലോക്ക് ഡൗണ്‍ നീട്ടുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയും, പരിഭ്രാന്തിയും ഉളവാക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍.രാജ്യവ്യാപക അടച്ചിടല്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും ജനങ്ങളുടെ ആശങ്കകളും, പ്രതിസന്ധികളും പരിഹരിക്കുന്ന തരത്തിലുള്ള ആശ്വാസനടപടികള്‍ കൈകൊള്ളാതെ ഇരുട്ടില്‍ തപ്പുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞത്. അടച്ചിടല്‍ പിന്‍വലിച്ചാലുള്ള നടപടികളെ സംബന്ധിച്ച് വ്യക്തമായ രൂപരേഖ ഇല്ലാതെയും, കൃത്യമായ ആസൂത്രണത്തോടെ അടച്ചിടല്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള നടപടികള്‍ കൈകൊള്ളാതെയും രാജ്യവ്യാപക ലോക്ക് ഡൗണ്‍ നീട്ടുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയും, പരിഭ്രാന്തിയും ഉളവാക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ മൂന്നാംഘട്ട അടച്ചിടലും അവസാനിച്ചാല്‍ ഇനിയെന്ത് എന്നതിനെ സംബന്ധിച്ചു വ്യക്തമായ രൂപരേഖ ജനങ്ങള്‍ക്ക് മുമ്പില്‍ വെക്കാനൊ, അതിനാവശ്യമായ ചര്‍ച്ചകള്‍ നടത്താനോ സര്‍ക്കാരിനായിട്ടില്ല. ജനതാ കര്‍ഫ്യുവും, അതിനെ തുടര്‍ന്ന് നടപ്പിലാക്കിയ അടച്ചിടല്‍ പ്രഖ്യാപനങ്ങളും നടത്തിയെന്നല്ലാതെ, അതിനെ തുടര്‍ന്നുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെ വേണ്ടവിധം അവലോകനം ചെയ്യാനോ, ക്ഷേമ നടപടികള്‍ കൈക്കൊള്ളാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കെസി വേണുഗോപാല്‍ പറയുന്നു.

എല്ലാ ഉത്തരവാദിത്വങ്ങളും സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ കെട്ടിവെച്ചു ഗാലറിയില്‍ ഇരുന്ന് കളികാണുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ കാര്യത്തിലും ഈ നിര്‍ജീവ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

അടച്ചിടല്‍ പിന്‍വലിച്ചാലുള്ള നടപടികളെ സംബന്ധിച്ച് വ്യക്തമായ രൂപരേഖ ഇല്ലാതെയും, കൃത്യമായ ആസൂത്രണത്തോടെ അടച്ചിടല്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള നടപടികള്‍ കൈകൊള്ളാതെയും രാജ്യവ്യാപക ലോക്ക് ഡൗണ്‍ നീട്ടുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയും, പരിഭ്രാന്തിയും ഉളവാക്കുന്നുണ്ട്. രാജ്യവ്യാപക അടച്ചിടല്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും ജനങ്ങളുടെ ആശങ്കകളും, പ്രതിസന്ധികളും പരിഹരിക്കുന്ന തരത്തിലുള്ള ആശ്വാസനടപടികള്‍ കൈകൊള്ളാതെ ഇരുട്ടില്‍ തപ്പുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഈ മൂന്നാംഘട്ട അടച്ചിടലും അവസാനിച്ചാല്‍ ഇനിയെന്ത് എന്നതിനെ സംബന്ധിച്ചു വ്യക്തമായ രൂപരേഖ ജനങ്ങള്‍ക്ക് മുമ്പില്‍ വെക്കാനൊ, അതിനാവശ്യമായ ചര്‍ച്ചകള്‍ നടത്താനോ സര്‍ക്കാ രിനായിട്ടില്ല. ജനതാ കര്‍ഫ്യുവും, അതിനെ തുടര്‍ന്ന് നടപ്പിലാക്കിയ അടച്ചിടല്‍ പ്രഖ്യാപനങ്ങളും നടത്തിയെന്നല്ലാതെ, അതിനെ തുടര്‍ന്നുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെ വേണ്ടവിധം അവലോകനം ചെയ്യാനോ, ക്ഷേമ നടപടികള്‍ കൈക്കൊള്ളാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. എല്ലാ ഉത്തരവാദിത്വങ്ങളും സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ കെട്ടിവെച്ചു ഗാലറിയില്‍ ഇരുന്ന് കളികാണുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ കാര്യത്തിലും ഈ നിര്‍ജീവ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം പ്രത്യേക ട്രെയിന്‍ അനുവദിച്ചുവെന്നല്ലാതെ, അവരുടെ യാത്രാച്ചിലവ് വഹിക്കാനോ, അവശ്യ വസ്തുക്കള്‍ ലഭ്യമാക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. തുച്ഛമായ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നവരും, ദിവസങ്ങളായി തൊഴിലില്ലാതെ ഏതുവിധേനയും നാട്ടിലെത്താന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്ന ഇവരുടെ യാത്രാച്ചിലവ് സ്വയം വഹിക്കാനോ, സംസ്ഥാനങ്ങളോട് എറ്റെടുക്കാനോ ആവശ്യപ്പെട്ടു കൈകഴുകി രക്ഷപ്പെടുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വ്യകതമായ മുന്നൊരുക്കത്തോടെ, അതിഥി തൊഴിലാളികളെ വിശ്വാസത്തിലെടുത്തു ഘട്ടം ഘട്ടമായി അവരെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചു മരിച്ചുവീഴുന്ന ഹതഭാഗ്യരുടെ വാര്‍ത്തകള്‍ ദിനം പ്രതി കേള്‍ക്കേണ്ടി വരില്ലായിരുന്നു.
അടച്ചിടല്‍ ശാശ്വത പരിഹാരമല്ലെന്നും, പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ കോവിഡ് വ്യാപനം തിരിച്ചറിയാനും, തടയാനും സാധിക്കൂ എന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടും, രാജ്യത്തുടനീളം പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെ. അടച്ചിടല്‍ അവസാന ഘട്ടത്തില്‍ ആണെന്ന് പ്രഖ്യാപിക്കുമ്പോഴും, അതിനു ശേഷം സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ സംബന്ധിച്ച് യാതൊരു മുന്നൊരുക്കവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇത് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായ ആസൂത്രണവും, ഏകോപനവും ഉണ്ടാവുന്നില്ലെന്നുള്ളതിന്റെ ഉദാഹരണമാണ്. പെട്ടെന്നുള്ള പ്രഖ്യാപനങ്ങള്‍ക്കു പകരം, ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് വ്യക്തമായി ആസൂത്രണം ചെയ്ത് വരും ദിവസങ്ങളെ നേരിടാന്‍ വ്യകതമായ രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കണം.
പരിശോധനകള്‍ വ്യാപകമാക്കാനും, അതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനും കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കണം

Exit mobile version