കേരളത്തെ വീണ്ടും അമ്പരപ്പിച്ച് ശശി തരൂര്‍; കൊറോണ പ്രതിരോധത്തിന് രാജ്യങ്ങള്‍ കടന്ന് ആദ്യ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ തിരുവനന്തപുരത്തെത്തിച്ചു

തിരുവനന്തപുരം: തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ വാങ്ങി നല്‍കി സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധത്തിന് കൂടുതല്‍ ശക്തി പകര്‍ന്ന് ശശി തരൂര്‍ എംപി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ ക്യാമറയാണ് തിരുവനന്തപുരത്തെത്തിയിരിക്കുന്നത്.

ആഗോളസൗഹൃദവും എം.പി. ഫണ്ടുമുപയോഗിച്ചാണ് പനിപരിശോധനയ്ക്ക് തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ ശശി തരൂര്‍ ജര്‍മനിയിലെ കൊളോണില്‍നിന്ന് കേരളത്തിലെത്തിച്ചത്. വിവിധരാജ്യങ്ങള്‍ കടന്നെത്തിച്ച ഉപകരണം ശനിയാഴ്ച ഉപയോഗത്തിലുമായി.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ജാര്‍ഖണ്ഡിലേക്കുപോയ അതിഥിതൊഴിലാളികളെ സ്‌ക്രീന്‍ ചെയ്യാനാണ് താപക്യാമറ ആദ്യമായി ഉപയോഗിച്ചത്. തിരുവനന്തപുരം കളക്ടര്‍ കെ. ഗോപാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യം ബോധ്യമായതെന്ന് ശശി തരൂര്‍ പറഞ്ഞു. ഈ ഉപകരണം ഏഷ്യയില്‍ ലഭിക്കാത്തതിനാല്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് വാങ്ങി ആദ്യം ജര്‍മനിയിലെ ബോണിലെത്തിച്ചു.

അവിടെനിന്ന് ഡിഎച്ച്എല്‍ കാര്‍ഗോ സര്‍വ്വീസിന്റെ പല വിമാനങ്ങളിലൂടെ പാരിസ്, ലെപ്‌സിഗ്, ബ്രസല്‍സ്, ബഹ്‌റൈന്‍, ദുബായ് വഴി സ്‌പെഷല്‍ ഫ്‌ലൈറ്റില്‍ ബെംഗളൂരുവില് എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും ശശി തരൂര്‍ എംപി.യുടെ ടീമില്‍ പ്രവര്‍ത്തിക്കുന്ന രോഹിത് സുരേഷും ആനന്ദ് മോഹന്‍ രാജനുമാണ് റോഡുമാര്‍ഗം ശനിയാഴ്ച തലസ്ഥാനത്തെത്തിച്ചത്.

അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയിരിക്കുന്ന മലയാളികള്‍ കേരളത്തിലേക്ക് വരാനിരിക്കുന്നു.അതിഥി തൊഴിലാളികള്‍ അവരുടെ സ്വന്തംസ്ഥലത്തേക്ക് പോകുകയാണ്. അതുപോലെ പ്രവാസികളും. ഇവരെയെല്ലാം പരിശോധിക്കാന്‍ പുതിയ ഉപകരണംകൊണ്ട് എളുപ്പം സാധിക്കുമെന്നും എംപി ഫണ്ട് തീര്‍ന്നുപോയതിനാല്‍ ഈ അത്യാധുനിക സാങ്കേതിക ഉപകരണം കൂടുതല്‍ ശേഖരിക്കുന്നതിന് മറ്റ് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളെ സമീപിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

5,60,986 രൂപയാണ് ക്യാമറയുടെ വില. കസ്റ്റംസ് നികുതിയും യാത്രച്ചെലവുമുള്‍പ്പെടെ ആകെ 7.45 ലക്ഷം രൂപയാണ് ചെലവ്. ട്രൈപോഡില്‍ ബന്ധിപ്പിച്ച് മൊബൈല്‍ യൂണിറ്റായി ഉപയോഗിക്കാം. താപനിലയും പ്രത്യേകം സജ്ജീകരിച്ച് പരിശോധിക്കാം. സാമൂഹികഅകലം പാലിച്ചുവരുന്ന എത്രവലിയ ജനക്കൂട്ടത്തെയും പരിശോധിക്കാനാകും.

Exit mobile version