കൊവിഡ്; വയനാട് ജില്ലയെ ഗ്രീന്‍ സോണില്‍ നിന്നും മാറ്റി; ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരുന്ന വയനാട് ജില്ലയെ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തി. വയനാടില്‍ പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് പുതുതായി രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വയനാട് ഒരാള്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതെസമയം ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ് ഭേദമായി. കണ്ണൂര്‍ ആറ് പേര്‍ക്കും ഇടുക്കിയില്‍ രണ്ട് പേര്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. നിലവില്‍ 96 പേര്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ ആകെ 80 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍. കണ്ണൂരില്‍ 23 ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ട്. ഇടുക്കിയില്‍ 11 ഉം കോട്ടയത്ത് 11 ഉം ഹോട്ട് സ്‌പോട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കണ്ണൂരാണ്. 38 പേര്‍ ചികിത്സയിലുണ്ട്. കോട്ടയത്ത് 18 പേര്‍, കൊല്ലത്തും ഇടുക്കിയിലും 12 പേര്‍ വീതവും ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version