24 മണിക്കൂറായി വ്യക്തിഹത്യ നേരിടുകയാണ് അതും അറയ്ക്കുന്ന ഭാഷയില്‍, ഒരു രാഷട്രീയ താല്‍പര്യവുമില്ല, അജണ്ടയുമില്ല, അതുകൊണ്ടുതന്നെ ഒരു തരി ഭയവുമില്ല; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ അയ്യപ്പദാസ്

തിരുവനന്തപുരം; മാധ്യമപ്രവര്‍ത്തകനായ അയ്യപ്പദാസിനെതിരെ കഴിഞ്ഞദിവസം വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്നത്. കോട്ടയത്തെ കൊവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു രൂക്ഷവിമര്‍ശനം.

സംഭവത്തില്‍ അനാവശ്യ വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് അയ്യപ്പദാസ് നടത്തിയതെന്നായിരുന്നു വിമര്‍ശകരുടെ ഭാഗത്തുനിന്നും ഉയര്‍ന്ന ആരോപണം. എന്നാല്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അയ്യപ്പദാസ്. മാധ്യമ പ്രവര്‍ത്തകനാണ്. കൃത്യമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം വേറെ ജോലി വേറെ. ജോലിയില്‍ മുന്നില്‍ വരുന്ന സാഹചര്യത്തെ സമീപിക്കുന്നത് വാര്‍ത്തയുടെ കണ്ണില്‍ മാത്രം. അതിനര്‍ഥം പാളിച്ചകള്‍ ഇല്ലെന്നല്ലെന്നും വിമര്‍ശനങ്ങള്‍ക്ക് അതീതനുമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ വൈകിട്ട് 7.40നാണ് ആ വാര്‍ത്ത ഡെസ്‌കില്‍ വരുന്നത്. കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയില്ല. അപ്പോള്‍ത്തന്നെ റിപ്പോര്‍ട്ടറെ ഫോണില്‍ വിളിച്ചു. പഞ്ചായത്തിന്റെ പ്രതിനിധികളെ വിളിച്ചു. അവരിത് പറയുന്നു. ആ ബുള്ളറ്റിന്‍ കഴിഞ്ഞ് കൗണ്ടര്‍ പോയിന്റിനായി ഞാന്‍ എത്തുന്നു. ഇങ്ങനെയൊരു വാര്‍ത്തയിരിക്കെ അതിലേക്ക് പോകാം ആദ്യം എന്ന് തീരുമാനിച്ചു. റിപ്പോര്‍ട്ടറെ വിളിച്ചു.

ആശുപത്രിയിലേക്ക് മാറ്റിയില്ല എന്നതാണല്ലോ പ്രശ്‌നം. ഈ രോഗികളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടാകുമോ? വിളിച്ചു നോക്കുന്നു. മുന്‍വിധിയോടെ കണ്ടവരോട് പറയട്ടെ. ആ ഫോണ്‍ കോള്‍ ഒരുപക്ഷെ ഒരു സഹായമായെങ്കിലോ എന്ന ഒറ്റ തോന്നലിലാണ് വിളിച്ചത്. ആ വ്യക്തിയുടെ പേര് ചോദിച്ചില്ല. വീട്ടില്‍ ആരൊക്കെ എന്നടക്കം ഒരു സ്വകാര്യ വിവരവും ചോദിച്ചില്ല.

അദ്ദേഹത്തിന് പരാതിയില്ല. എന്തേ പരാതിയില്ല എന്ന് ചോദിച്ചില്ല. ക്വാറന്റീന്‍ ലംഘിച്ച വ്യക്തിയെന്നറിഞ്ഞിട്ടും അത്തരം ഒരു ചോദ്യത്തിനും തുനിഞ്ഞില്ല. അദ്ദേഹത്തിന് പരാതിയില്ല എന്നതിനെയാണല്ലോ മറുപടിയില്‍ ആങ്കര്‍ തേഞ്ഞൊട്ടിയെന്നൊക്കെ ആക്ഷേപിച്ചത്. ഒരു പ്രശ്‌നവുമില്ല സര്‍. രാഷ്ട്രീയം വച്ച് വിളിച്ചതല്ല. പ്രത്യേകതരം മറുപടി ആഗ്രഹിച്ചുമില്ല. ഇതിലെവിടെയാണ് സ്വകാര്യത ലംഘിക്കപ്പെട്ടത്? ആ വ്യക്തിക്ക് സഹായകമാവുന്ന ഒരു ഇടപെടല്‍ ആയാലോ എന്ന തോന്നല്‍ മാത്രം. ആവര്‍ത്തിക്കുന്നുവെന്ന് അയ്യപ്പദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

അയ്യപ്പദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മാധ്യമ പ്രവര്‍ത്തകനാണ്. കൃത്യമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം വേറെ ജോലി വേറെ. ജോലിയില്‍ മുന്നില്‍ വരുന്ന സാഹചര്യത്തെ സമീപിക്കുന്നത് വാര്‍ത്തയുടെ കണ്ണില്‍ മാത്രം. അതിനര്‍ഥം പാളിച്ചകള്‍ ഇല്ലെന്നല്ല. വിമര്‍ശനങ്ങള്‍ക്ക് അതീതനുമല്ല. ആമുഖമായി ഇത്ര.

ഒറ്റ രാത്രികൊണ്ട് കോവിഡിനെക്കാള്‍ വലിയ ഭീഷണിയാണ് ഞാനെന്ന പ്രചാരണമാണ് നടന്നത്. മുന്‍വിധിയോടെ സമീപിച്ചവരോടും രാഷ്ട്രീയം ആരോപിച്ചവരോടും വിദ്വേഷ ക്യാംപെയ്ന്‍ നടത്തിയവരോടും അല്ല പറയുന്നത്. നാട്ടിലും വിദേശത്തുമിരുന്ന് മാധ്യമ പ്രവര്‍ത്തനം പഠിപ്പിക്കാനും അവഹേളിക്കാനും ശ്രമിച്ച ചില മാധ്യമശ്രേഷ്ഠരോടും അല്ല. എന്നെ അറിയുന്ന പിന്തുണയ്ക്കുന്ന ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും തെറ്റിദ്ധരിച്ചു പോയിട്ടുണ്ടെങ്കില്‍ അവരോട് മാത്രം.

ഇന്നലെ വൈകിട്ട് 7.40നാണ് ആ വാര്‍ത്ത ഡെസ്‌കില്‍ വരുന്നത്. കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയില്ല. അപ്പോള്‍ത്തന്നെ റിപ്പോര്‍ട്ടറെ ഫോണില്‍ വിളിച്ചു. പഞ്ചായത്തിന്റെ പ്രതിനിധികളെ വിളിച്ചു. അവരിത് പറയുന്നു. ആ ബുള്ളറ്റിന്‍ കഴിഞ്ഞ് counter point നായി ഞാന്‍ എത്തുന്നു. ഇങ്ങനെയൊരു വാര്‍ത്തയിരിക്കെ അതിലേക്ക് പോകാം ആദ്യം എന്ന് തീരുമാനിച്ചു. റിപ്പോര്‍ട്ടറെ വിളിച്ചു. ആശുപത്രിയിലേക്ക് മാറ്റിയില്ല എന്നതാണല്ലോ പ്രശ്‌നം. ഈ രോഗികളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടാകുമോ? വിളിച്ചു നോക്കുന്നു. മുന്‍വിധിയോടെ കണ്ടവരോട് പറയട്ടെ. ആ ഫോണ്‍ കോള്‍ ഒരുപക്ഷെ ഒരു സഹായമായെങ്കിലോ എന്ന ഒറ്റ തോന്നലിലാണ് വിളിച്ചത്. ആ വ്യക്തിയുടെ പേര് ചോദിച്ചില്ല. വീട്ടില്‍ ആരൊക്കെ എന്ന ടക്കം ഒരു സ്വകാര്യ വിവരവും ചോദിച്ചില്ല. അദ്ദേഹത്തിന് പരാതിയില്ല. എന്തേ പരാതിയില്ല എന്ന് ചോദിച്ചില്ല. ക്വാറന്റീന്‍ ലംഘിച്ച വ്യക്തിയെന്നറിഞ്ഞിട്ടും അത്തരം ഒരു ചോദ്യത്തിനും തുനിഞ്ഞില്ല. അദ്ദേഹത്തിന് പരാതിയില്ല എന്നതിനെയാണല്ലോ മറുപടിയില്‍ ആങ്കര്‍ തേഞ്ഞൊട്ടിയെന്നൊക്കെ ആക്ഷേപിച്ചത്. ഒരു പ്രശ്‌നവുമില്ല സര്‍. രാഷ്ട്രീയം വച്ച് വിളിച്ചതല്ല. പ്രത്യേകതരം മറുപടി ആഗ്രഹിച്ചുമില്ല. ഇതിലെവിടെയാണ് സ്വകാര്യത ലംഘിക്കപ്പെട്ടത്? ആ വ്യക്തിക്ക് സഹായകമാവുന്ന ഒരു ഇടപെടല്‍ ആയാലോ എന്ന തോന്നല്‍ മാത്രം. ആവര്‍ത്തിക്കുന്നു.

എവിടെ നിന്ന് കിട്ടി കോവിഡ് രോഗിയുടെ ഫോണ്‍ നമ്പര്‍ എന്ന ആക്രോശം

പറയാം. എന്തേ ഈ ചോദ്യം ആ ചെങ്ങളത്തെ രോഗികളെ വിളിച്ചപ്പോള്‍ ഉണ്ടായില്ല.? കാസര്‍കോട്ടെ ഒരാളെ വിളിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായില്ല? സാഹചര്യമാണ് അതിനനുസരിച്ച ഇടപെടല്‍ ആവശ്യപ്പെടുന്നത്. 400 ലേറെ രോഗികളുണ്ടായില്ലേ കേരളത്തില്‍? വേറെ എത്രപേരെ വിളിച്ചു സര്‍? കുത്തിത്തിരിപ്പിന് ശ്രമിച്ചു സര്‍?

എന്താണ് ആ live chat നു ശേഷം ഞാന്‍ പറഞ്ഞത് എന്ന് ഓര്‍മിപ്പിക്കട്ടെ. ഇതവിടെ ഇപ്പോഴുള്ള ഒരു പ്രശ്‌നമാണ്. ഇതില്‍ ഒരു രാഷ്ട്രീയ പ്രതികരണവും തേടുന്നില്ല. വേണമെങ്കില്‍ ആകാമായിരുന്നു. സി പി എം, ബി ജെ പി എം പിമാര്‍ പാനലിലുണ്ട്. ചോദിച്ചില്ല. എവിടെയാണിതില്‍ രാഷ്ട്രീയം?

കോവിഡിനെക്കുറിച്ച് പഠിപ്പിക്കാന്‍ ഇറങ്ങിയവരോട്. അത്യാവശ്യമൊക്കെ മനസിലാക്കുന്നുണ്ട്. വിദേശത്ത് ഒരു തലമുറക്ക് വേണ്ടി മറ്റൊരു തലമുറയെ മരണത്തിന് വിട്ടുകൊടുക്കുന്നതിന്റെ കഥ പറഞ്ഞല്ലോ. വീടു തന്നെ ആശുപത്രിയാക്കുന്നതിനെക്കുറിച്ച് പറഞ്ഞല്ലോ. എന്തിനാണീ താരതമ്യം? നമുക്ക് അങ്ങനെയൊരു സാഹചര്യം ഇപ്പോള്‍ ഇല്ലല്ലോ. പരിമിതരായ പുതിയ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ എന്തിന് വൈകണം? ഒരു ഫോണ്‍ കോളില്‍ നിമിഷാര്‍ധത്തിലെത്തി രോഗിയെ ആശുപത്രിയിലെത്തിക്കാനുള്ളതല്ലേ ഇന്നാട്ടിലെ പദ്ധതി ? അതിന്റെ ട്രയല്‍ റണ്ണല്ലേ ഈ ദിവസങ്ങളില്‍ ഇവിടെ നടന്നത്? അപ്പോള്‍ എന്താണ് കോട്ടയത്തുണ്ടായത്?

പിന്നൊന്ന് അദ്ദേഹത്തിന് പരാതിയില്ല.

വേണ്ട. വൈകിയെന്ന് അദ്ദേഹത്തിന് തോന്നണ്ട. ഒട്ടും വൈകണ്ട എന്നത് നാടിന്റെ തോന്നലാണ്. അതിനേ കാത് കൊടുക്കേണ്ടു.

പിന്നെ വ്യക്തിഹത്യ.
24 മണിക്കറായി നേരിടുകയാണ്. അറയ്ക്കുന്ന ഭാഷയില്‍. ഇതല്ലേ mob lynching? നടക്കട്ടെ. ഒരു രാഷട്രീയ താല്‍പര്യവുമില്ല. അജണ്ടയുമില്ല. അതുകൊണ്ടുതന്നെ ഒരു തരി ഭയവുമില്ല. പൊതു space ലെ അപമാനിക്കല്‍ ചിലര്‍ക്ക് തൃപ്തിയും സന്തോഷവും നല്‍കിയെങ്കില്‍ പരിഭവവുമില്ല.

ഞാന്‍ അയ്യപ്പദാസ്.
മാധ്യമപ്രവര്‍ത്തകനാണ്.
സ്വന്തം ബോധ്യമാണ് കൈമുതല്‍.

Exit mobile version