ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മനുഷ്യക്കടത്ത്; സ്വയം പ്രഖ്യാപിത സാമൂഹ്യ പ്രവര്‍ത്തക അറസ്റ്റില്‍

കുന്നംകുളം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും ആളുകളെ കേരളത്തിലേക്ക് കടത്തിയ സംഭവത്തില്‍ സ്വയം പ്രഖ്യാപിത സാമൂഹ്യ പ്രവര്‍ത്തക അറസ്റ്റില്‍. പെങ്ങാമുക്ക് സ്വദേശിനി ചെറുപറമ്പില്‍ സജീവിന്റെ ഭാര്യ സിന്ധുവിനെ (42)യാണ് കുന്നംകുളം എസിപിടിഎസ് സിനോജിന്റെ നിര്‍ദേശപ്രകാരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെജി സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്ന തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ആളുകളെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളില്‍ കടത്തുന്നതിന് ഏജന്റായി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

\സ്വകാര്യ ഓണ്‍ലൈന്‍ ന്യൂസ് ചാനലാണ് അതിര്‍ത്തി വഴി ചരക്കുവാഹനങ്ങളില്‍ വന്‍തുക കൈപ്പറ്റി ആളുകളെ അതിര്‍ത്തി കടത്തുന്ന വാര്‍ത്ത പുറത്ത് കൊണ്ടു വന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാള്‍ സിന്ധുവുമായി നടത്തിയ ടെലഫോണ്‍ സംഭാഷണവും ഓണ്‍ലൈന്‍ ചാനല്‍ പുറത്ത് വിട്ടിരുന്നു.

തമിഴ്‌നാട്ടിലുള്ള ബാബു എന്ന ഏജന്റിന്റെ കൈവശം പണം നല്‍കിയാല്‍ പച്ചക്കറി വാഹനങ്ങളില്‍ ഒളിച്ചു കടത്താനുള്ള സഹായം ലഭ്യമാക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത് സിന്ധുവായിരുന്നുവെന്നും ഓണ്‍ലൈന്‍ ചാനലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനം നടത്തിയതിന് ഇവരെ അറസ്റ്റ് ചെയ്തത്.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രസിഡണ്ട് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവര്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയിയിരുന്നത്. സാമൂഹ്യ സേവനത്തിന്റെ മറവില്‍ ജനങ്ങളെ വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

ഇത്തരത്തില്‍ മുന്‍പും, പ്രതിയുടെ നേതൃത്വത്തില്‍ ആളുകളെ അതിര്‍ത്തി കടത്തിയിട്ടുണ്ടോ എന്നുള്ള വിവരം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. എസ്.ഐ.മാരായ ഇ. ബാബു, വി.എസ്.സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സനല്‍ കൃഷ്ണകുമാര്‍, വീരജ, ഷിബിന്‍ എന്നിവരും
പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.

Exit mobile version