കേരളത്തിന്റെ കാത്തിരിപ്പിന് വിരാമം, രണ്ടുവര്‍ഷം മുമ്പ് കാണാതായ ജസ്‌നയെ കണ്ടെത്തിയെന്ന് സൂചന, നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രണ്ടുവര്‍ഷം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്ന മരിയ ജെയിംസിനെ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കണ്ടെത്തിയതായി സൂചന. നിലവില്‍ കേരളത്തിനു പുറത്തുള്ള ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.

2018 മാര്‍ച്ച് 20-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്ന് ജസ്‌നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ജസ്നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ”ഞാന്‍ മരിക്കാന്‍ പോകുന്നു”(ഐ ആം ഗോയിങ് ടു െഡെ)വെന്നായിരുന്നു ജസ്നയുടെ അവസാനസന്ദേശം. ജസ്‌നയ്ക്കുവേണ്ടി ബന്ധുക്കളും പോലീസും ഒരുപാട് തിരഞ്ഞെങ്കിലും ഫലമൊന്നുമുണ്ടായിരുന്നില്ല.

ജസ്നയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു ഡി.ജി.പി. അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തച്ചങ്കരി ക്രൈംബ്രാഞ്ച് ഡയറക്ടറായശേഷം തയാറാക്കിയ 10 മുന്‍ഗണനാ കേസുകളുടെ പട്ടികയില്‍ ജസ്നയുടെ തിരോധാനവും ഉള്‍പ്പെടുന്നു.പത്തനംതിട്ട എസ്.പി: കെ.ജി.സൈമണാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണച്ചുമതല.

അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടായിരത്തിലേറെപ്പേരെ ചോദ്യംചെയ്തു. ഇതിനിടെ, തമിഴ്നാട് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹം ജസ്നയുടേതാണെന്ന് ഉള്‍പ്പെടെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ബംഗളുരുവിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ ജസ്നയെ കണ്ടെത്തിയെന്ന വാര്‍ത്തയും പരന്നു.

അതിനിടെ ജസ്നയുടെ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണും പോലീസ് കണ്ടെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കഴിഞ്ഞദിവസം തച്ചങ്കരി വെളിപ്പെടുത്തിയത്. ജസ്‌നയെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കണ്ടെത്തിയതായാണ് സൂചന. നിലവില്‍ കേരളത്തിനു പുറത്തുള്ള ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം.

Exit mobile version