ലോക്ക്ഡൗൺ ലംഘിച്ച് കൊവിഡ് രോഗികളുമായി ഇടപഴകിയ ഡോക്ടറെ ഭർത്താവ് കേരളത്തിലെത്തിച്ചു; ഇരുവർക്കും എതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച്്‌കേരള-തമിഴ്‌നാട് അതിർത്തി കടന്നുവന്ന ഡോക്ടർക്കും ഭർത്താവിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തമിഴ്‌നാട് ആശാരിപ്പള്ളം മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് അഞ്ചലീന വിൻസന്റിനും ഭർത്താവിനുമെതിരെയാണ് കേസ്. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.

അഞ്ചലീനയെ കഴിഞ്ഞ ദിവസമാണ് ഭർത്താവ് വിൻസന്റ് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. കാഞ്ഞിരംകുളം സ്വദേശികളാണ് ഇരുവരും. ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ പത്തോളം കൊവിഡ് കേസുകൾ നിലവിലുള്ളതിനാൽ അഞ്ചലീന വിൻസന്റിനെ ക്വാറന്റൈനിലാക്കിയതായും പോലീസ് അറിയിച്ചു.

എക്‌സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേന്ദ്രീയവിദ്യാലയത്തിലെ അധ്യാപിക കർണാടക അതിർത്തി കടന്ന് കേരളത്തിൽ പ്രവേശിച്ച സംഭവത്തിലും പോലീസ് ഇന്ന് കേസെടുത്തിട്ടുണ്ട്. തലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയ്‌ക്കെതിരെയാണ് നടപടി. പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കാനാണ് നിർദേശം. തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് ഡിവൈഎസ്പി അനുവദിച്ച പാസുമായാണ് അധ്യാപിക കർണാടക അതിർത്തി കടന്നത്.

Exit mobile version