കഞ്ചാവ് വാങ്ങാന്‍ കാട്ടിലൂടെ തമിഴ്‌നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചു; നെടുങ്കണ്ടത്ത് അതിസാഹസം കാണിച്ച യുവാക്കള്‍ പിടിയില്‍

നെടുങ്കണ്ടം: കഞ്ചാവ് വാങ്ങാന്‍ കാട്ടിലൂടെ തമിഴ്‌നാട്ടിലേയ്ക്ക് കടക്കാന്‍ അതിസാഹസം കാണിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. തൊടുപുഴ ആലക്കോട്, കരിങ്കുന്നം സ്വദേശികളാണ് കമ്പംമെട്ട് തണ്ണിപ്പാറയില്‍നിന്ന് പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ യുവാക്കള്‍ തൊടുപുഴയില്‍നിന്ന് തണ്ണിപ്പാറയിലെത്തി.

ബൈക്ക് കേരള-തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്ന കാട്ടിനുള്ളില്‍ ഒളിച്ച ശേഷം തമിഴ്‌നാട് വനത്തിലൂടെ കമ്പത്ത് എത്താനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്. ഇരുവരും ചേര്‍ന്ന് വനത്തിലേക്ക് കടന്നു. സ്ഥലത്ത് പട്രോളിങ് നടത്താനെത്തിയ കമ്പംമെട്ട് പോലീസ് കാട്ടില്‍ ഒളിപ്പിച്ച ബൈക്ക് കണ്ടെത്തി.

തുടര്‍ന്ന് സിഐ ജി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാട്ടുവഴിയിലൂടെ നടന്നുപോകുന്ന യുവാക്കളെ കണ്ടെത്തിയത്. ഇരുവരെയും പിടികൂടി ചോദ്യംചെയ്തപ്പോഴാണ് കഞ്ചാവ് വാങ്ങാനാണെത്തിയതെന്ന് മൊഴി നല്‍കിയത്. യുവാക്കള്‍ക്കെതിരേ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

Exit mobile version