‘മോളൂട്ടിയുടെ വീഡിയോ ഇഷ്ടപ്പെട്ടു, തീര്‍ച്ചയായും കാണാന്‍ വരും: ടിക് ടോക്കില്‍ വൈറലായ ‘കുഞ്ഞ് ടീച്ചറമ്മയെ’ അഭിനന്ദിച്ച് ശൈലജ ടീച്ചര്‍

തൃശ്ശൂര്‍: കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ്. കേരളത്തില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളം മാത്രമല്ല ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.

അതേസമയം, കഴിഞ്ഞദിവസമാണ് ടീച്ചറെ അനുകരിച്ചു കൊണ്ടു ഒരു കൊച്ചുമിടുക്കി നടത്തുന്ന പ്രകടനം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. നിയമസഭാ സമ്മേളനത്തില്‍ ടീച്ചര്‍ നടത്തിയ പ്രസംഗത്തിലെ ശ്രദ്ധേയമായ ചില വരികളാണ് പാലക്കാട്ടുകാരിയായ ആവര്‍ത്തന ശബരീഷ് അനുകരിച്ചിരിക്കുന്നത്. ‘പെണ്ണാണ് ഭരിക്കുന്നതെങ്കില്‍, എന്താ പെണ്ണിന് കുഴപ്പം’ എന്ന വരികളാണ് തകര്‍പ്പനായി ഈ മോള്‍ അവതരിപ്പിച്ചത്.

ഈ കൊച്ചുമിടുക്കിയുടെ ടിക്ടോക് വിഡിയോ വളരെപ്പെട്ടെന്നു തന്നെ വൈറലായി. ഇപ്പോള്‍ ആവര്‍ത്തനയെ തേടി ശൈലജ ടീച്ചറുടെ അഭിനന്ദവുമെത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് ആവര്‍ത്തനയും അച്ഛന്‍ ശബരീഷും അമ്മ ജിഷയും.

‘മോളൂട്ടിയുടെ വീഡിയോ കണ്ടു. ഏറെ ഇഷ്ടപ്പെട്ടു. അടുത്ത തവണ പാലക്കാട് വരുമ്പോള്‍ തീര്‍ച്ചയായും മോളെ കാണും. ‘ഞാന്‍ പോലും അറിയാതെയാണ് അന്ന് സഭയില്‍ കുറച്ച് ക്ഷുഭിതയായി സംസാരിക്കേണ്ടി വന്നത്. പക്ഷേ അത് മോള്‍ ചെയ്തത് കണ്ടപ്പോള്‍ സന്തോഷം തോന്നി..’ കുഞ്ഞ് മിടുക്കിയെ അഭിനന്ദിച്ച് ടീച്ചര്‍ പറഞ്ഞു.

അവതരണം മാത്രമല്ല കെട്ടിലും മട്ടിലും ഷൈലജ ടീച്ചറായിട്ടാണ് ആവര്‍ത്തന വീഡിയോയില്‍ എത്തിയത്. ടീച്ചറെപ്പോലെ മുടിയൊക്കെ പൊക്കിക്കെട്ടി കണ്ണടയും സാരിയുമൊക്കെ അണിഞ്ഞാണ് അവതരണം. ചിറ്റൂരിലെ യങ് വേള്‍ഡ് പ്രൈമറി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് ഈ ആറുവയസ്സുകാരി.

മോള്‍ക്ക് ഈ വീഡിയോ ചെയ്യുന്നത് വരെ ശൈലജ ടീച്ചര്‍ ആരാണെന്ന് അറിയില്ലായിരുന്നു. ചെറിയ കുട്ടിയല്ലേ. ടീച്ചറിന്റെ പ്രസംഗത്തിന്റെ വീഡിയോ ടിക്ടോക്കിലൂടെ ആദ്യം കാണുന്നത് ഞാനാണ്. അത് മോളെ പഠിപ്പിച്ചു കൊടുക്കാന്‍ ഭാര്യയോട് പറഞ്ഞു. മോള്‍ ഇതിന് മുമ്പും വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ചിലതൊക്കെ വൈറലായിരുന്നു. അതുപോലെയേ ഇതും പ്രതീക്ഷിച്ചുള്ളൂ. രണ്ട് മൂന്ന് ദിവസമെടുത്താണ് മോള്‍ പ്രസംഗം പഠിച്ചത്. വീഡിയോ ഷൂട്ട് ചെയ്തത് ഞാനാണ്. ഗൗരവത്തോടെ പറയണമെന്ന് മാത്രം അവളോട് പറഞ്ഞു. അവളുടെ ടീ ഷര്‍ട്ടിന് മുകളില്‍ ഭാര്യയുടെ ഷാള്‍ ചുറ്റി കണ്ണടയും വച്ചു. അങ്ങനെയാണ് ടീച്ചറുടെ രൂപത്തിലാക്കിയത്. മോള്‍ ഇത്ര നന്നായി ചെയ്യുമെന്ന് കരുതിയില്ല.

ലോക്ഡൗണ്‍ കാലമായതുകൊണ്ടും കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനമികവു കൊണ്ടുകൂടി വിഡിയോ എല്ലാവരും ഏറ്റെടുത്തു. മോളുടെ ടിക്ടോക് പേജില്‍ നിന്നും പല ഫെയ്‌സ്ബുക്ക് പേജുകളില്‍ വിഡിയോ പങ്കുവച്ചു. അങ്ങനെയാണ് വൈറലായത്. അങ്ങനെ അത് ടീച്ചറുടെ അടുത്തും എത്തി. ടീച്ചറുടെ പിഎ വിളിച്ചാണ് ടീച്ചര്‍ മോളെ വിളിക്കുമെന്ന് അറിയിച്ചത്. പിന്നീട് ആ വിളിക്കായി കാത്തിരിക്കുകയായരുന്നു.

ഇപ്പോള്‍ ടീച്ചറെപ്പോലെ ഇത്രയും വലിയ പദവിയിലിരിക്കുന്ന ഒരാള്‍ ഈ തിരക്കുകള്‍ക്കിടയിലും മോളെ വിളിച്ച് അഭിനന്ദിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. ഞാന്‍ ഒരു പാര്‍ട്ടിയിലുമുള്ള ആളല്ല. പക്ഷേ കെ കെ ശൈലജ ടീച്ചറിനെ പാര്‍ട്ടി മറന്നാണ് എല്ലാവരും സ്‌നേഹിക്കുന്നത്. അതുകൊണ്ടാണ് അവര്‍ പറഞ്ഞ വാക്കുകള്‍ എന്നെയും ആകര്‍ഷിച്ചത്’. ശബരീഷ് പറയുന്നു.

ഒന്നാം ക്ലാസിലേക്ക് പോകാനായി തയ്യാറായിരിക്കുകയാണ്. പച്ചക്കറിക്കടയിലാണ് ശബരീഷ് ജോലി ചെയ്യുന്നത്. മകളുടെ സ്‌കൂളിലെ അധ്യാപകരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മോളെ വിളിച്ച് അഭിനന്ദിക്കുന്ന തിരക്കിലാണ് ഇപ്പോഴെന്നും ശബരീഷ് പറയുന്നു.

Exit mobile version