മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി മരിച്ചു; മരിച്ചത് ചേകന്നൂര്‍ സ്വദേശി

മലപ്പുറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍കൂടി മരിച്ചു. മലപ്പുറം എടപ്പാളില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചേകന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി ( 84 ) ആണ് മരിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് പേരാണ് മലപ്പുറത്ത് മരിച്ചത്.

അതെസമയം ഇയാളുടെ മരണം കൊവിഡ് മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹം ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച കോട്ടയ്ക്കല്‍ സ്വദേശിയുമായി അടുത്ത് ഇടപഴകിയിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും അഹമ്മദ് കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

ആറുദിവസം മുന്‍പാണ് കോട്ടയ്ക്കല്‍ സ്വദേശിയുമായി അടുത്തിടപഴകിയത്. തുടര്‍ന്ന് ഇദ്ദേഹത്തോട് 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. അതിനിടെ നടത്തിയ ആദ്യ ഘട്ട പരിശോധനയിലാണ് ഫലം നെഗറ്റീവായത്. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഇന്ന് ഇദ്ദേഹത്തിന് മരണം സംഭവിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് രണ്ടാമത്തെ പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ.

മലപ്പുറം കീഴാറ്റൂര്‍ സ്വദേശിയായ വീരാന്‍കുട്ടിയാണ് നേരത്തെ മരിച്ചത്. ഇദ്ദേഹത്തിന്‍ മരണം കൊവിഡ് മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു. വീരാന്‍ കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും പ്രായാധിക്യം മൂലമുളള പ്രശ്‌നങ്ങളും നേരിട്ടിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Exit mobile version