കെ സുരേന്ദ്രന് വീണ്ടും ജാമ്യം; ഇത്തവണയും അകത്ത് തന്നെ… പുറംലോകം കാണാന്‍ കടമ്പകള്‍ ഏറെ

തഹസില്‍ദാറെ ഉപരോധിച്ച കേസിലാണ് ജാമ്യം കിട്ടിയിരിക്കുന്നത്

തിരുവനന്തപുരം: റിമാന്റില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞടുപ്പിനിടെ തഹസില്‍ദാറെ ഉപരോധിച്ച കേസിലാണ് ജാമ്യം കിട്ടിയിരിക്കുന്നത്. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.

എന്നാല്‍ ജാമ്യം ലഭിച്ചെങ്കിലും ഇത്തവണയും കെ സുരേന്ദ്രന് പുറത്ത് ഇറങ്ങാന്‍ സാധിക്കല്ല. വിവിധ കേസുകളിലായി ആറോളം പ്രൊഡക്ഷന്‍ വാറണ്ടുകള്‍ നിലനില്‍ക്കുന്നതിനാലാണിത്. കൂടാതെ ചിത്തിര ആട്ട സമയത്ത് ശബരിമലയില്‍ 52കാരിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുളള ഗൂഢാലോചന കേസില്‍ പത്തനംതിട്ട കോടതി ഇന്ന് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാവില്ല.

‘പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കുകയാണ്. പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നു. മനുഷ്യത്വ രഹിതമായാണ് പൊലീസിന്റെ പെരുമാറ്റം. പൊതുപ്രവര്‍ത്തകനോട് കാണിക്കേണ്ട യാതൊരു മാന്യതയും പൊലീസ് കാണിക്കുന്നില്ല. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട കേസില്‍ തന്നോട് ഇത്തരത്തില്‍ പെരുമാറുന്നതെന്നും’ സുരേന്ദ്രന്‍ ആരോപിച്ചു.

Exit mobile version