കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക്; ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍

തിരുവനന്തപുരം: പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണിലാണ്. ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിനും യാത്രചെയ്യുന്നതിനുമൊക്കെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുക എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

അതിനിടെ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കാണ് സുരേന്ദ്രന്‍ യാത്ര നടത്തിയത്. ജാഗ്രത നിര്‍ദേശങ്ങള്‍ ലംഘിച്ച് സുരേന്ദ്രന്‍ നടത്തിയ യാത്ര പിന്നീട് ചര്‍ച്ചാവിഷയമാവുകയായിരുന്നു.

കെ സുരേന്ദ്രന്‍ കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കോഴിക്കോട് ഉള്ള്യേരിയിലെ വസതിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരത്ത് എത്തി അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. ഇതോടെ സുരേന്ദ്രന്‍ എങ്ങനെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്തി എന്ന് പലരും ചോദ്യം ഉന്നയിച്ചു.

ഇതേതുടര്‍ന്ന് വിശദീകരണവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തു. ഔദ്യോഗിക വാഹനത്തില്‍ വരുന്നതിന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങിയതിന് ശേഷമാണ് യാത്ര നടത്തിയതെന്ന് സംഭവത്തില്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

അദ്ദേഹം തന്റെ ഔദ്യോഗിക ചുമതലകള്‍ ചെയ്ത് തീര്‍ക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരത്ത് എത്തിയതെന്നും ഇതിനായി കേന്ദ്ര നേതൃത്വത്തെയടക്കം ഇക്കാര്യം ധരിപ്പിച്ചിരുന്നുവെന്നുമാണ് പാര്‍ട്ടി നല്കുന്ന വിശദീകരണം.കൂടാതെ ലോക്ഡൗണ്‍ കഴിയുന്നതുവരെ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകും എന്നും വ്യക്തമാക്കി.

Exit mobile version